പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: എല്ലാം ഒത്തുതീർപ്പായെന്ന് ഭർത്താവ്; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Tuesday, August 6, 2024

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്‍റെ ഹർജിയാണ്കോടതി ഇന്ന് പരിഗണിക്കുന്നത്. തന്‍റെ ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ നേരത്തെ അറിയിച്ചിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിക്കൊപ്പം എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ ഭാര്യ സത്യവാങ്മൂലവും കോടതിയിൽ നൽകിയിരുന്നു.

ഭർത്താവ് രാഹുലിനെതിരെ പോലീസിൽ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്നാണ് യുവതിയുടെ ഇപ്പോഴത്തെ നിലപാട്. ഭാര്യയുമായുളള സകല തെറ്റിദ്ധാരണകളും മാറിയെന്ന് രാഹുലും കോടതിയെ അറിയിച്ചു. പരാതിക്കാരിയായ യുവതി തന്നെ മൊഴി മാറ്റിയ സ്ഥിതിക്ക് കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിയമോപദേശം അനുസരിച്ചാകും പോലീസിന്‍റെ തുടർ നടപടികള്‍.

പറവൂര്‍ സ്വദേശിനിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും പിന്നീട് തിരുത്തിപ്പറഞ്ഞതും. ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി മൊഴി മാറ്റിയത് ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബവും ആരോപിച്ചു.

യുവതിയുടെ പരാതിയില്‍ ഭർത്താവ് രാഹുലിന്‍റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തി എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതെല്ലാം പെണ്‍കുട്ടി പിന്നീട് നിഷേധിക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് പോയിരുന്നു.