മാധ്യമപ്രവർത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് കോടതിയില്‍ ഹാജരായേക്കും

Jaihind Webdesk
Thursday, July 18, 2024

 

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് കോടതിയിൽ ഹാജരായേക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹാജരാകുക.  തനിക്കെതിരായ കുറ്റം ചുമത്തല്‍ കുറ്റം ചുമത്തല്‍ സംബന്ധിച്ചുള്ള വാദം ബോധിപ്പിക്കാന്‍ ഇന്നുവരെ കോടതി സമയം അനുവദിച്ചിരുന്നു.

നരഹത്യാകേസ് നിലനില്‍ക്കില്ലെന്ന ശ്രീറാമിന്‍റെ വാദം സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു. 2023 ഓഗസ്റ്റ് 25-ന് കേസിൽ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമന്‍റെ റിവിഷൻ ഹർജി തള്ളിയിരുന്നു. സമാന നിലപാട് നേരത്തേ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. കേസിൽ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചത്. ഇതോടെയാണ് നരഹത്യാക്കുറ്റത്തിന് വിചാരണ നേരിടാൻ സാഹചര്യം ഒരുങ്ങിയത്.

മൂന്നു തവണയാണു വാദം ബോധിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സമയം നീട്ടി ചോദിച്ചത്. കഴിഞ്ഞ ജൂൺ ആറിനും മാർച്ച് 30-നും 2023 ഡിസംബർ 11-നും കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാറാണ് കേസ് പരിഗണിക്കുന്നത്. 2019 ഓഗസ്റ്റ് 3-നാണ് മാധ്യമപ്രവർത്തകനായ കെ.എം. ബഷീര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്. 2020 ഫെബ്രുവരി മൂന്നിനാണു പ്രത്യേക അന്വേഷണസംഘം ശ്രീറാമിനെയും ഒപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫയെയും പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.