46 ലക്ഷം തട്ടി സ്വര്‍ണ്ണക്കടത്ത് സംഘം ; മുഖ്യപങ്കാളി ഡിവൈഎഫ്ഐ നേതാവ് ; കേസെടുക്കാതെ പൊലീസ്

Jaihind Webdesk
Sunday, July 18, 2021

കോഴിക്കോട് : സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ തട്ടിപ്പിന് ഇരയായി സ്വർണ്ണപ്പണിക്കാരന് നഷ്ടമായത്  46 ലക്ഷം രൂപ.  കല്ലാച്ചി സ്വദേശി രാജേന്ദ്രനാണ് പണം നഷ്ടപ്പെട്ടത്. രണ്ടു വര്‍ഷമായിട്ടും തട്ടിപ്പിലെ മുഖ്യപങ്കാളിയായ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയാറായില്ലെന്നും പരാതി. പണം തിരികെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്നും രാജേന്ദ്രന്‍ പറയുന്നു.

പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൊയിലാണ്ടി പൊലീസ് അന്വേഷിക്കുന്ന അഖിലും ഡിവൈഎഫ്ഐ കല്ലാച്ചി മേഖല സെക്രട്ടറിയായിരുന്ന സി.കെ.നിജേഷും ചേര്‍ന്നാണ് രണ്ടുകിലോ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് പരിചയക്കാരന്‍ കൂടിയായ രാജേന്ദ്രനെ കബളിപ്പിച്ചത്.

അഖിലുള്‍പ്പടെ പിടിയിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. പക്ഷേ പലതവണ പരാതി നല്‍കിയിട്ടും നിജേഷിനെതിരെ പൊലീസ് കേസെടുക്കാന്‍ തയാറായില്ല. പൊലീസ് ഒത്തുകളിക്കുകയാണെന്ന് ബോധ്യമായതോടെ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കടം തന്നവര്‍ ആകെയുള്ള വീടും പറമ്പും ഏതുസമയവും കൊണ്ടുപോകും. ആത്മഹത്യയുടെ വക്കിലാണ് രാജേന്ദ്രന്‍.