യുഎഇയില്‍ ഒരൊറ്റ ദിവസം 151 പുതിയ കൊവിഡ് കേസുകള്‍: വേള്‍ഡ് എക്‌സ്‌പോയില്‍ ഘോഷയാത്ര ഉള്‍പ്പെടെ ചില പരിപാടികള്‍ റദ്ദാക്കി; പ്രതിദിന കൊവിഡ് കേസ് ഗള്‍ഫില്‍ കൂടി

JAIHIND TV DUBAI BUREAU
Tuesday, December 21, 2021

 

ദുബായ് : യുഎഇയില്‍ ഒരൊറ്റ ദിവസം 151 പുതിയ കൊവിഡ് കേസുകളുമായി കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ യുഎഇയിലാണ്. വലിയ ഇടവേളയ്ക്ക് ശേഷം ഇത് ആദ്യമായാണ് യുഎഇയില്‍ ഒരു ദിവസം 151 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത്. കൊവിഡിന്‍റെ പുതിയ വകഭേദമാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നു.

ഡിസംബര്‍ 21 ന് ചൊവ്വാഴ്ച രണ്ട് പേര്‍ രോഗം മൂലം മരിച്ചെന്നും യുഎഇ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് വ്യക്തമാക്കുന്നു. തിങ്കളാഴ്ച 301 കേസ് എന്നത് ചൊവ്വാഴ്ച ആയപ്പോള്‍ 452 ആയി വര്‍ധിച്ചു. ഇതോടെ ഇതുവരെയായി ആകെ 7, 44, 890 പേര്‍ക്ക് രാജ്യത്ത് രോഗം വന്നു. 198 പേര്‍ക്ക് രോഗമുക്തി കിട്ടി. രണ്ട് മരണം ഉള്‍പ്പടെ 2154 പേര്‍ ഇതുവരെ മരിച്ചു. മരിച്ചവരില്‍ നല്ലൊരു ശതമാനം മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരാണ്. 3753 പേര്‍ രാജ്യത്ത് നിലവില്‍ ചികിത്സയില്‍ ഉണ്ടെന്നും കണക്ക് വ്യക്തമാക്കുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെ കേസുകള്‍ ഇങ്ങനെ

ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ യുഎഇയിലാണ്. ഖത്തര്‍ രണ്ടാം സ്ഥാനത്തും സൗദി മൂന്നാം സ്ഥാനത്തുമാണ്. ഖത്തറില്‍ തിങ്കളാഴ്ച 177 പേര്‍ക്കും സൗദിയില്‍ 146 പേര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചിരുന്നു. ബഹറിനില്‍ 101 പേര്‍ക്കും കുവൈത്തില്‍ 80 പേര്‍ക്കും തിങ്കളാഴ്ച രോഗം കണ്ടെത്തി. ഏറ്റവും കുറവ് ഒമാനിലാണ്. ഇവിടെ 31 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ചെറുതും വലുതുമായ രീതിയില്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്ന് കൊണ്ടിരിക്കുകയാണ്. സന്ദര്‍ശകരും താമസക്കാരും സാമൂഹിക അകലം ഉള്‍പ്പടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

വേള്‍ഡ് എക്‌സ്‌പോയിലെ നിയന്ത്രണം

ദുബായില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വേള്‍ഡ് എക്‌സ്‌പോയിലെ ഘോഷയാത്ര ഉള്‍പ്പെടെയുള്ള ചില പരിപാടികള്‍ നിര്‍ത്തിവെച്ചു. സന്ദര്‍ശകരും കലാകാരന്മാരും കൂടുതല്‍ ഇടപഴകാന്‍ സാധ്യതയുള്ള പരിപാടികള്‍ക്കാണ് നിയന്ത്രണമെന്ന് സംഘാടകര്‍ വ്യക്തമാക്കി. കൊവിഡ് പരിശോധനയ്ക്ക് വേദിയോടനുബന്ധിച്ച് ഒരു കേന്ദ്രം കൂടി തുറന്നു. പ്രതിനിധികള്‍, ജീവനക്കാര്‍, വൊളന്‍റിയര്‍മാര്‍ എന്നിവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ നിര്‍ബന്ധമാണ്. 18 വയസിന് മുകളിലുള്ള സന്ദര്‍ശകര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടോ ഹാജരാക്കണമെന്നും എകസ്‌പോ അധികൃതര്‍ അറിയിച്ചു.