ഗാന്ധിജിയും കോണ്‍ഗ്രസും രാജ്യത്തിന് നല്‍കിയ സംഭാവനയും സങ്കല്പവും ചരിത്രത്തില്‍ നിന്ന് ഒരു ശക്തിക്കും മായ്ച്ചുകളയാന്‍ സാധിക്കില്ല

Jaihind News Bureau
Wednesday, August 15, 2018


തെരഞ്ഞെടുപ്പുകളില്‍ പിറകോട്ട് പോയാലും ഗാന്ധിജിയും കോണ്‍ഗ്രസും രാജ്യത്തിന് നല്‍കിയ സംഭാവനയും സങ്കല്പവും ചരിത്രത്തില്‍ നിന്ന് ഒരു ശക്തിക്കും മായ്ച്ചുകളയാന്‍ സാധിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ പി ഉണ്ണികൃഷ്ണന്‍. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ‘ഫ്രീഡം@മിഡ്‌നൈറ്റ്-സ്വാതന്ത്ര്യ സ്മൃതി സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റി വിപുലമായ പരിപടികളാണ് സംഘടിപ്പിച്ചത്. മറ്റ് രാഷ്ട്ര സങ്കല്പങ്ങളില്‍ നിന്ന് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത് ഗാന്ധിജി കാണിച്ച പാതയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കെ.പി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ പേര് ചരിത്രത്തില്‍ പ്രതിഭാസമായ് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

വിയറ്റ്‌നാം വിമോചക നായകന്‍ ഹോചിമിന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞത് മാര്‍ക്‌സിനേക്കാളും തന്നെ സ്വാധീനിച്ചത് ഗാന്ധിജിയാണെന്നാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും മാക്‌സിം ഗോര്‍ക്കിയും അത്ഭുതത്തോടെ കണ്ട ഗാന്ധിജിയും ഗാന്ധി മാര്‍ഗവും എക്കാലവും പ്രസക്തവും ലോകത്തിന് മാതൃകയുമാണ്. ഇന്ത്യ എന്ന ഭൂപടത്തിന് ആത്മാവുണ്ടെന്ന് തെളിയിച്ചത് ആ സമരമാര്‍ഗമാണെന്ന് ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളെയും ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികളായ സോഷ്യോ വാസു, തായാട്ട് ബാലന്‍ എന്നിവരെയും മണ്‍മറഞ്ഞ 20 സ്വാതന്ത്ര്യ സമര പോരാളികളുടെ കുടുംബത്തെയും എം കെ രാഘവന്‍ എം പി ആദരിച്ചു. ഡോ. എം ജി എസ് നാരായണന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ്ബാബു, സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, പി വി ഗംഗാധരന്‍, അഡ്വ. പി എം നിയാസ് സംബന്ധിച്ചു.

https://www.youtube.com/watch?v=2pCjz0nmbLg