കട്ടിപ്പാറയില്‍ സമ്പൂർണ ദുരിതാശ്വാസ പുനരധിവാസ പാക്കേജുമായി മുസ്‌ലിം ലീഗ്‌

Jaihind News Bureau
Tuesday, July 10, 2018

ഉരുൾപൊട്ടലുണ്ടായ കട്ടിപ്പാറയിൽ സമ്പൂർണ ദുരിതാശ്വാസ പുനരധിവാസ പാക്കേജിനൊരുങ്ങി മുസ്‌ലിം ലീഗ്‌. ദുരിധ ബാധിതരെ സർക്കാർ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് മുസ്‌ലിം ലീഗിന്‍റെ നടപടി. അതിനിടെ കട്ടിപ്പാറ സന്ദർശിക്കാതെ വിദേശങ്ങളിൽ കറങ്ങി നടക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ മുസ്‌ലിം ലീഗ്‌ വിമർശിച്ചു.

കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ 14 പേരാണ് മരിച്ചത്. ദുരന്തം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല. കോഴിക്കോടും കണ്ണൂർ ജയിലിലും സന്ദർശനം നടത്തിയ മുഖ്യമന്ത്രി കട്ടിപ്പാറ ദുരന്തബാധിത പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരെയും കാണാൻ സമയം കണ്ടെത്താത്തത് ദുരന്തത്തെ സർക്കാർ ലാഘവത്തോടെ കാണുന്നതിനുള്ള തെളിവാണെന്ന് മുസ്‌ലിം ലീഗ്‌ ആരോപിക്കുന്നു.

ദുരിതബാധിതർക്ക് മതിയായ നഷ്ടപരിഹാരം സർക്കാർ നൽകാത്ത സാഹചര്യത്തിൽ സമ്പൂർണ ദുരിതാശ്വാസ പുനരധിവാസ പാക്കേജ് തയാറാക്കാനുള്ള ശ്രമത്തിലാണ് മുസ്‌ലിം ലീഗ്‌. സർക്കാർ സഹായം ലഭിക്കാത്ത ഭവന രഹിതർക്ക് സ്ഥലവും വീടും നൽകും. പരിക്കേറ്റവർക്ക് ചികിത്സാ സഹായം, 1 വർഷക്കാലം പെൻഷൻ നൽകൽ എന്നിവയെല്ലാം ലീഗിന്റെ പുനരധിവാസ പാക്കേജിൽ ഉൾപ്പെടുന്നു. ഇതിനായി 5 അംഗ ഉപസമിതിക്ക് മുസ്‌ലിം ലീഗ്‌ രൂപം നൽകിയിട്ടുണ്ട്.