എം.എം ജേക്കബ് (91) അന്തരിച്ചു

Jaihind News Bureau
Sunday, July 8, 2018

മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ജേക്കബ് അന്തരിച്ചു. 91 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനായും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായും ഗവർണറായും പ്രവർത്തിച്ചു. സംസ്‌കാരം നാളെ രാമപുരം പള്ളി സെമിത്തേരിയിൽ.

വിവിധ മേഖലകളിൽ തിളങ്ങുന്ന സംഭാവനകൾ നൽകിയ നേതാവായിരുന്നു എം.എം ജേക്കബ്. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനായും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായും ഗവർണറായും സേവനമനുഷ്ഠിച്ചു. രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യമലയാളി എന്ന വിശേഷണവും എം.എം ജേക്കബിന് സ്വന്തം.

1952-ൽ രാമപുരത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായി രാഷ്ട്രീയത്തിൽ തുടക്കം. ഭൂദാനപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്നു. 1954-ൽ ഭാരത് സേവക് സമാജിൽ ചേർന്നു.

കോട്ടയത്ത് അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ കെ.എം മാണിക്കെതിരെ രണ്ട് തവണ മത്സരിച്ചു. 1970-ൽ 374 വോട്ടിനും പിന്നീട് 10 വർഷത്തിന് ശേഷം 1980-ൽ 4,566 വോട്ടിനും മാണിയോട് പരാജയപ്പെട്ടു.
1982ലും 1988ലും രാജ്യസഭാംഗമായി. (1982 മുതൽ 1994 വരെ). 1986ൽ രാജ്യസഭാ ഉപാധ്യക്ഷൻ രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയായി. രാജ്യസഭയിൽ ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്.

മൂന്നുതവണ കേന്ദ്രസഹമന്ത്രിയായി. (1986 മുതൽ 1993 വരെ). രാജീവ് ഗാന്ധി മന്ത്രിസഭയിൽ പാർലമെന്ററി സഹമന്ത്രി, ജലവിഭവത്തിന്റെ സ്വതന്ത്രചുമതല നരസിംഹറാവു മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രി.

1985ലും 1993ലും യു.എൻ ജനറൽ അസംബ്ലിയിൽ പ്രസംഗിച്ചു. 1993-ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിലും 1994-ൽ വിയന്നയിലും നടന്ന യു.എൻ മനുഷ്യാവകാശ സമ്മേളനങ്ങളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. 1994ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പിൽ കോമൺവെൽത്ത് രാജ്യങ്ങളുടെ നീരീക്ഷകനായിരുന്നു.

1995 മുതൽ 2007 വരെ മേഘാലയ ഗവർണറായിരുന്നു. (1995-ൽ നിയമിതനായി. 2000-ൽ വാജ്‌പേയി സർക്കാർ പുനർനിയമനം നൽകി. 2005 മുതൽ 2007 വരെ കാലാവധി നീട്ടി)
1984-ൽ സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മറ്റിയുടെയും 9394-ൽ ആഭ്യന്തര മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും ചെയർമാനായി.

കെ.പി.സി.സി ജനറൽ സെക്രട്ടറി, ട്രഷറർ, എ.ഐ.സി.സി അംഗം, കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, ഭാരത് സേവക് സമാജ് അഖിലേന്ത്യാ വൈസ് ചെയർമാൻ, റബർ മാർക്കറ്റിംഗ് ഫെഡറേഷൻ പ്രസിഡന്റ്, പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ തുടങ്ങിയ പദവികളൊക്കെ വഹിച്ചിട്ടുണ്ട്. വീക്ഷണം പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറും തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന കോൺഗ്രസ് റിവ്യൂ എന്ന ദ്വൈവാരികയുടെ പത്രാധിപരും ആയിരുന്നു.

ഭാര്യ പരേതയായ തിരുവല്ല കുന്നുതറ അച്ചാമ്മ തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്നു. മക്കൾ ജയ, ജെസി, എലിസബത്ത്, റേച്ചൽ.