ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് : പ്രതികളായ ആറ് പോലീസുകാരും കുറ്റക്കാരെന്ന് കോടതി

Jaihind News Bureau
Tuesday, July 24, 2018

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ ആറ് പോലീസുകാർ കുറ്റക്കാരെന്ന് കോടതി. ഒന്നും രണ്ടും പ്രതികൾക്കെതിരെ കോടതി കൊലകുറ്റം ചുമത്തി. തിരുവനന്തപുരം പ്രത്യേക സി. ബി. ഐ കോടതി ജഡ്ജി കെ നാസാറാണ് കേസ് പരിഗണിച്ചത്. ശിഷാവിധി ഇന്ന് തന്നെ പ്രഖ്യാപിക്കും

സി.ബി. ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളായ ആറ് പോലീസുകാരും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നു. ഒന്നും രണ്ട് പ്രതികളായ എ.എസ്. ഐ ജിതകുമാർ സീനിയർ സി. പി. ഒ ശ്രീകുമാർ എന്നിവർക്കെതിരെ കൊലകുറ്റമാണ് കോടതി ചുമത്തിയിരിക്കുന്നത്. നാല് മുതൽ ആറ് വരെ പ്രതികൾക്കെതിരെ ഗൂഢാലോചനകുറ്റം ചുമത്തി. മുൻ എസ്. പി ഇ. കെ. സാബു, ടി. കെ ഹരിദാസ്, ഡി. വൈ.എസ്. പി അജിത്കുമാർ എന്നിവരാണ് നാല് മുതൽ ആറ് വരെയുളള പ്രതികൾ, മൂന്നാം പ്രതി കെ. വി സോമൻ വിചാരണക്കിടെ മരിച്ചിരുന്നു.കേസിൽ പുതിയ പ്രതികളെ കൂടി ഉൾപ്പെടുത്താൻ സാധ്യത കാണുന്നതായി കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.

വിചാരണ സമയത്തു കൂറുമാറിയ കേസിലെ മുഖ്യസാക്ഷി സുരേഷ് കുമാറിനെതിരെയും വ്യാജ എഫ്‌ഐആർ തയാറാക്കാൻ സഹായിച്ചെന്നു സാക്ഷി മൊഴികളിൽ ആരോപിക്കപ്പെടുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കും എന്ന സൂചനയും നൽകി.

2005 സെപ്റ്റംബർ 27നാണു മോഷണ കുറ്റം ആരോപിച്ചു ശ്രീകണ്‌ഠേശ്വരം പാർക്കിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെടുന്നത്.സ്റ്റേഷനിൽ പൊലീസുകാർ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണു സിബിഐ കേസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകൾ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു കൈമാറുകയായിരുന്നു. വിചാരണ വേളയിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതിനെ തുടർന്ന് ഉദയകുമാറിന്‍റെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്.