നോട്ട് നിരോധനം മോദി സര്‍ക്കാരിന്‍റെ ബാങ്ക് തട്ടിപ്പ്: യശ്വന്ത് സിന്‍ഹ

Sunday, December 23, 2018

Modi-Yaswanth-Sinha

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായിരുന്നു നോട്ട് നിരോധനമെന്ന് മുന്‍ കേന്ദ്രധനമന്ത്രിയും മോദി വിമര്‍ശകനുമായ യശ്വന്ത് സിന്‍ഹ.  ‘ഇന്ത്യ അണ്‍മെയ്ഡ്: ഹൗ ദ ഗവണ്‍മെന്‍റ് ബ്രോക്ക് ദ ഇക്കണോമി’ എന്ന തന്‍റെ പുസ്തകത്തിലാണ് മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുള്ള യശ്വന്ത് സിന്‍ഹയുടെ കുറ്റപ്പെടുത്തല്‍.

ഭരണനിര്‍വഹണത്തെ ഒരു വിധത്തിലും സഹായിക്കാത്ത, പ്രായോഗിമല്ലാത്ത തീരുമാനമായിരുന്നു നോട്ട് നിരോധനം. അതേസമയം അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കുമെതിരെ സര്‍ക്കാര്‍ കര്‍ശനനടപടിയെടുക്കുന്നുവെന്ന തോന്നലുണ്ടാക്കുക മാത്രമാണ് ചെയ്തത്.  2017 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് നേട്ടമുണ്ടാക്കി എന്ന് പറഞ്ഞ ശ്വന്ത് സിന്‍ഹ നോട്ടുനിരോധനത്തിന്‍റെ ഫലം വട്ടപ്പൂജ്യമാണെന്നും തുടരുന്നു.

ജി.ഡി.പി. വളര്‍ച്ചയെക്കുറിച്ചുള്ള സര്‍ക്കാരിന്‍റെ അവകാശവാദങ്ങളും കണക്കുകളും  തെറ്റിദ്ധാരണ പരത്തുന്നതാണെന്നും റിസര്‍വ് ബാങ്കിന്‍റെ നിലനില്‍പ് ഇപ്പോള്‍ ഭീഷണിയിലാണെന്നും യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തുന്നു.

യു.പി.എ സര്‍ക്കാരിന്‍റെ പല പദ്ധതികളും മോദി സര്‍ക്കാര്‍ കോപ്പിയടിച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തെ ശരിയാണെന്ന് യശ്വന്ത് സിന്‍ഹ വ്യക്തമാക്കുന്നു.