മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയാലും ഫലമില്ല, ഇടതുപക്ഷ സഹയാത്രികരും പറയുന്നു; ഭരണകൂടത്തിന്‍റെ പരാജയമെന്ന് വി.ടി ബല്‍റാം

 

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയയാളെ കൈകാര്യം ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ വി.ടി ബല്‍റാം എംഎല്‍എ.  ഭരണകൂടത്തിന്‍റെ പരാജയമാണ് നിയമം കയ്യിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിയേക്കുറിച്ചുള്ള നേരിയ പരാമർശങ്ങൾക്ക് പോലും ക്രിമിനൽ കേസ് എടുക്കാൻ വ്യഗ്രത കാണിക്കുന്ന പൊലീസ് സാധാരണക്കാരായ സ്ത്രീകൾ എത്ര പരാതിപ്പെട്ടാലും അവർക്കൊപ്പം നിൽക്കാൻ ഒരു താത്പര്യവും കാണുന്നില്ലെന്നും അദ്ദേഹം കുറിച്ചു. 

‘മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ നേരിട്ട് പരാതി കൊടുത്താലും ഫലമുണ്ടാവാറില്ലെന്ന് പല അനുഭവസ്ഥരും ഇടതുപക്ഷ സഹയാത്രികരടക്കം, പരസ്യമായി പറയുന്നു. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഒരു ആധുനിക സമൂഹത്തിൽ ഒട്ടും അഭിലഷണീയമല്ല. നിയമവാഴ്ചയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ഒരു നാടിന്‍റെ സമ്പൂർണ്ണ തകർച്ചയുടെ ആരംഭമാണ്.

സ്ത്രീകളെ അവഹേളിക്കുന്ന വിഡിയോയുടെ പേരിൽ തിരുവനന്തപുരത്തെ ആ “ഡോക്ടർ”ക്കെതിരെ പോലീസിൽ മുൻപേ പരാതി ലഭിച്ചിട്ടുണ്ടായിരുന്നു എങ്കിൽ അക്കാര്യത്തിൽ ഇതുവരെ സ്വീകരിച്ച നടപടിയേക്കുറിച്ച് പോലീസ് മേധാവി തന്നെ നേരിട്ട് വിശദീകരണം നൽകാൻ തയ്യാറാകണം. പരാതി ലഭിച്ചിട്ടും പൊലീസ് വീഴ്ച വരുത്തിയാണെങ്കിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് പൊലീസ് സംവിധാനത്തിന്‍റെ വിശ്വാസ്യത വീണ്ടെടുക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണം.’-വി.ടി ബല്‍റാം കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിയേക്കുറിച്ചുള്ള നേരിയ പരാമർശങ്ങൾക്ക് പോലും ഏതെങ്കിലും സൈബർ സഖാവിൻ്റെ പരാതിയിന്മേൽ ഗുരുതരമായ ക്രിമിനൽ കേസ് എടുക്കാൻ പോലീസിന് വല്ലാത്ത വ്യഗ്രതയാണ്. പ്രതിയാക്കപ്പെടുന്നവർ വിദേശത്താണെങ്കിൽ നാട്ടിലുള്ള അവരുടെ പ്രായമായ മാതാപിതാക്കളെ വരെ വിരട്ടാനും ബുദ്ധിമുട്ടിക്കാനും പോലീസിന് വല്ലാത്തൊരു ആവേശവുമാണ്. ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടെന്ന് പല പോലീസ് ഉദ്യോഗസ്ഥരും പറയാറുമുണ്ട്. ഭരണകൂടത്തിന് താത്പര്യമുള്ള ചില സെലിബ്രിറ്റീസിൻ്റെ കാര്യത്തിലും പോലീസിന്‍റെ ഈ ആവേശം കാണാറുണ്ട്.

എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെടുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകൾ എത്ര പരാതിപ്പെട്ടാലും അവർക്കൊപ്പം നിൽക്കാൻ ഇവിടത്തെ പോലീസിന് ഒരു താത്പര്യവും കാണുന്നില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ നേരിട്ട് പരാതി കൊടുത്താലും ഫലമുണ്ടാവാറില്ലെന്ന് പല അനുഭവസ്ഥരും, ഇടതുപക്ഷ സഹയാത്രികരടക്കം, പരസ്യമായി പറയുന്നു.

യഥാർത്ഥത്തിൽ ഭരണകൂടത്തിന്‍റെ പരാജയമാണ് നിയമം കയ്യിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഒരു ആധുനിക സമൂഹത്തിൽ ഒട്ടും അഭിലഷണീയമല്ല. നിയമവാഴ്ചയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ഒരു നാടിന്‍റെ സമ്പൂർണ്ണ തകർച്ചയുടെ ആരംഭമാണ്.

സ്ത്രീകളെ അവഹേളിക്കുന്ന വിഡിയോയുടെ പേരിൽ തിരുവനന്തപുരത്തെ ആ “ഡോക്ടർ”ക്കെതിരെ പോലീസിൽ മുൻപേ പരാതി ലഭിച്ചിട്ടുണ്ടായിരുന്നു എങ്കിൽ അക്കാര്യത്തിൽ ഇതുവരെ സ്വീകരിച്ച നടപടിയേക്കുറിച്ച് പോലീസ് മേധാവി തന്നെ നേരിട്ട് വിശദീകരണം നൽകാൻ തയ്യാറാകണം. പരാതി ലഭിച്ചിട്ടും പോലീസ് വീഴ്ച വരുത്തിയാണെങ്കിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് പോലീസ് സംവിധാനത്തിൻ്റെ വിശ്വാസ്യത വീണ്ടെടുക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണം.

https://www.facebook.com/vtbalram/posts/10158002274844139

Comments (0)
Add Comment