കൊച്ചി : ഇന്ധനവില വര്‍ധന തടയാന്‍ കേന്ദ്രം സബ്‌സിഡി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അധികനികുതിയുടെ 25 ശതമാനമെങ്കിലും ഇതിനായി മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാചകവാതക, ഇന്ധനവില വര്‍ധനയ്‌ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച കുടുംബസത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് മാസത്തിനിടെ 62 തവണ ഇന്ധനവില വർധിപ്പിച്ചു. യുപിഎ ഭരിക്കുമ്പോൾ സമരം ചെയ്ത നേതാക്കൾ രാജ്യം ഭരിക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും ഇവിടെ വില വർധിപ്പിക്കുകയാണ്. രാജ്യത്ത് എന്താണ് നടക്കുന്നതെന്നുപോലും കേന്ദ്രം ചിന്തിക്കുന്നില്ല. മഹാമാരിയുടെ കാലത്ത് രൂക്ഷമായ വിലക്കയറ്റത്തിന് സർക്കാർ വഴി തെളിക്കുകയാണ്. കേന്ദ്ര സർക്കാർ ജനങ്ങളെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്നു. സംസ്ഥാനങ്ങൾ നികുതി കുറയ്ക്കണമെന്ന് കേന്ദ്രം പറയുന്നതിൽ അർത്ഥമില്ല. അവശ്യസേവനങ്ങൾക്ക് ഇന്ധന സബ്സിഡി നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.