പി.ടി യുടെ നഷ്ടത്തെ സുവർണാവസരമായി കാണുന്നത് ദുഃഖകരം; മുഖ്യമന്ത്രിയുടെ വാക്കുകള്‍ പദവിക്ക് യോജിക്കാത്തത് : ഉമാ തോമസ്

Friday, May 13, 2022

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹവും ദുഃഖകരവുമാണെന്ന് ഉമാ തോമസ്.  ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളാണ് അദ്ദേഹം പ്രയോഗിച്ചത്.  പി.ടി യെ പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുമെന്നും  മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോയെന്നും അവർ ചോദിച്ചു.

പി.ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി.ടി യെ തൃക്കാക്കരക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഭൂരിപക്ഷം വർധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങൾ വിജയിപ്പിച്ചത്. പി.ടി യുടെ മരണം സുവർണാവസരമായി മുഖ്യമന്ത്രി കാണുമ്പോൾ കേരളീയർ അത് നഷ്ടമായാണ് കാണുന്നത്. അത് കേരള ജനത പ്രകടിപ്പിക്കുന്നത് നാം കണ്ടതുമാണ്. തൃക്കാക്കരയിൽ നടക്കുന്നത് സഹതാപത്തിൻ്റെ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. പി ടി യു ടെ രാഷ്ട്രീയ നിലപാടുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള സ്നേഹം തൃക്കാക്കരക്കാർ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും ഉമാ തോമസ് പറഞ്ഞു.