ജിഷ്ണു പ്രണോയ് മരിച്ചിട്ട് രണ്ടുവര്‍ഷം; സി.ബി.ഐ അന്വേഷണവും വഴിമുട്ടി

Jaihind Webdesk
Sunday, January 6, 2019

പാലക്കാട്: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരിച്ചിട്ട് ഇന്ന് രണ്ടുവര്‍ഷം. ഇന്നും ദുരൂഹതകള്‍ക്ക് അറുതിയാകുന്നില്ല. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുമോ എന്ന ആശങ്കയിലാണ് ജിഷ്ണുവിന്റെ കുടുംബം. മകന്റെ ഖാതകരെ ശിക്ഷിക്കപ്പെടുംവരെ പോരാട്ടം തുടരുമെന്ന് അമ്മ മഹിജ പറയുന്നു. ജിഷ്ണുവിന്റെ ഓര്‍മ്മകളിലാണ് അമ്മ മഹിജയുടെ ജീവിതം. മകന്‍ മരിച്ച് രണ്ടുവര്‍ഷം പിന്നിടുമ്പോഴും നീതിക്കായി കാത്തിരിക്കുകയാണ് കുടുംബം.

2016 ജനുവരി ആറിനാണ് പാമ്പാടി നെഹ്‌റു കോളജിലെ ഹോസ്റ്റലില്‍ ജിഷ്ണു പ്രണോയ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവിലാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. സഹപാഠികളെ ഭീഷണിപ്പെടുത്തിയും പരീക്ഷയില്‍ പരാജയപ്പെടുത്തിയും കേസ് അട്ടിമറിക്കാനാണ് കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന് ജിഷ്ണുവിന്റെ അമ്മ ആരോപിക്കുന്നു.

കേസ് ഏറ്റെടുത്ത് ഒരുവര്‍ഷം പിന്നിട്ടിട്ടും കേസിലെ പ്രധാന സാക്ഷികളില്‍ നിന്നുപോലും മൊഴിയെടുക്കാന്‍ സി.ബി.ഐക്ക് ആയിട്ടില്ല. സാക്ഷികളായ വിദ്യാര്‍ത്ഥികളെ കോളേജ് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ ആകുന്നില്ലെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് സി.ബി.ഐ തീരുമാനം. 2017 ജനുവരി ആറിന് വൈകുന്നേരമാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ ജിഷ്ണുവിനെ കൂട്ടുകാര്‍ കണ്ടത്. വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോപ്പിയടിച്ചെന്നാരോപിച്ചു കോളേജ് അധികൃതരെടുത്ത നടപടികളെ തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ കോളേജിലെ ഇടിമുറിയും ഇവിടെ കണ്ട രക്തക്കറയും ദുരൂഹതകള്‍ക്കിടയാക്കി.