പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ ശതകോടീശ്വരന്മാരുമായി മാത്രം ചർച്ച ചെയ്ത മുഖ്യമന്ത്രിയുടെ നടപടി പ്രഹസനം : മുല്ലപ്പള്ളി രാമചന്ദ്രന്‍

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ഗള്‍ഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ശതകോടീശ്വരന്മാരുമായി മാത്രം ചര്‍ച്ച ചെയ്ത മുഖ്യമന്ത്രിയുടെ നടപടി വെറും പ്രഹസനമായിപ്പോയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദേശിക്കാന്‍ കഴിയുന്ന പ്രവാസി സംഘടനകളേയും സാധാരണക്കാരായ പ്രവാസികളെയും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടാണ് ചര്‍ച്ച നടത്തിയത്. ശതകോടീശ്വരന്മാരുമായുള്ള സര്‍ക്കാരിന്‍റെയും സി.പി.എമ്മിന്‍റെയും ബന്ധം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയുള്ള പാലമായി ഈ ദുരന്തകാലത്തെ ഉപയോഗിച്ചത് തെറ്റാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ലോകകേരള സഭയിലും സമ്പന്നന്മാരുടെ ആധിപത്യമാണ് കണ്ടത്. കോടിക്കണക്കിന് രൂപ ലോക കേരള സഭയ്ക്ക് വേണ്ടി ചെലവഴിക്കുകയും ചെയ്തു. ധൂര്‍ത്തും ആര്‍ഭാടവും മൂലമാണ് യു.ഡി.എഫ് ലോകകേരള സഭ ബഹിഷ്‌കരിച്ചത്. ഒന്നാം ലോക കേരള സഭ നാല് കോടിയുടെ ധൂര്‍ത്തായിരുന്നു. പ്രവാസികളെന്നാല്‍ വിരലിലെണ്ണാവുന്ന സമ്പന്നര്‍ മാത്രമാണെന്ന ധാരണ തിരുത്തണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ലോക്ഡൗണിനുശേഷം വിദേശത്തുനിന്നും പ്രത്യേകിച്ച് ഗള്‍ഫില്‍ നിന്നും ലക്ഷക്കണക്കിനു മലയാളികള്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ഇപ്പോള്‍ കൊവിഡ് ബാധിച്ചവരില്‍ 70 ശതമാനവും വിദേശത്തുനിന്നു വന്നവരാണ്. വന്‍തോതിലുള്ള പ്രവാസികളുടെ മടങ്ങിവരവ് കേരളത്തിന് വലിയ വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യത മുന്നിലുണ്ട്. ഇത് എങ്ങനെ കൂട്ടായി പരിഹരിക്കാം എന്നതുപോലുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി മാധ്യമങ്ങളില്‍ കണ്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment