യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളി; അധാർമ്മികമായ നടപടി; വിഡി സതീശന്‍

തിരുവനന്തപുരം :  സമാനതകളില്ലാത്ത കടുത്ത  ധന പ്രതിസന്ധിയ്ക്കിടെ യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

സര്‍ക്കാര്‍ ധന പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ യുവജന കമ്മീഷൻ അധ്യക്ഷയായ സിപിഎം നേതാവിൻ്റെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുൻകാല പ്രാബല്യം നൽകുകയും ചെയ്തതിലൂടെ സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.  പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെൻഷൻ പോലും നൽകാൻ കഴിയാത്തത്ര ഗുരുതരമായ ധന പ്രതിസന്ധിയ്ക്കിടെയാണ് അധാർമ്മികമായ ഈ നടപടി,  എത്ര ലാഘവത്വത്തോടെയാണ് സർക്കാർ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

നികുതി പിരിവ് നടത്താതെയും ധൂർത്തടിച്ചും സർക്കാർ തന്നെ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ധന പ്രതിസന്ധി. അതിന്‍റെ  ഒടുവിലത്തെ ഉദാഹരണമാണിത്. തുടർ ഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് സർക്കാരും സി.പി.എമ്മും ഓർക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. . ജനാധിപത്യ വ്യവസ്ഥയിൽ യജമാനൻമാരായ ജനങ്ങളെ സർക്കാരും സി.പി.എമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment