സി.പി.എം പ്രവര്‍ത്തകയുടെ ആത്മഹത്യ: അന്വേഷണത്തിന് ഐ.ജി തലത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന്  രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: പാറശ്ശാലയില്‍ സി.പി.എം നേതാക്കളുടെ മാനസിക പീഡനത്തിനിരയായി സി.പി.എം പ്രവര്‍ത്തകയായ യുവതി പാര്‍ട്ടിയുടെ കെട്ടിടത്തില്‍ തന്നെ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്നതിന്  സത്യസന്ധനായ ഒരു ഐ.ജി നേതൃത്വത്തിലുള്ള പ്രത്യേക ടീമിനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സി.പി.എം നേതാക്കള്‍ പ്രതികളായ കേസ് ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തു വരുമെന്ന് ഉറപ്പില്ല. ഈ കേസിലെ  പ്രതികളായ നേതാക്കളെ  ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ്  ആവശ്യപ്പെട്ടു.

സി.പി.എമ്മിന്‍റെ  പ്രാദേശിക നേതാക്കള്‍ നിരന്തരമായി മാനസികമായി പീഡിപ്പിച്ചതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് യുവതി ആത്മഹത്യാ കുറിപ്പില്‍ പറയുന്നതെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല എന്ന് ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശം  സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
നാട്ടില്‍ മാത്രമല്ല, ഭരണ കക്ഷിക്കുള്ളില്‍ പോലും സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നത്. സ്ത്രീസുരക്ഷയെക്കുറിച്ച് വാചകമടിക്കുന്ന സി.പി.എം പാര്‍ട്ടിക്കുള്ളിലെ സ്ത്രീകളുടെ രക്ഷയെങ്കിലും ഉറപ്പാക്കണം. സി.പി.എമ്മിനുള്ളില്‍ വനിതകള്‍ക്ക് ദുരനുഭവം ഉണ്ടാകുന്നത് ഇതാദ്യമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala
Comments (0)
Add Comment