പാലക്കാട് ചെർപ്പുളശേരി സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ചു യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ രഹസ്യ മൊഴിയെടുക്കും. യുവതിയുടെ മൊഴി എടുത്തതിനു ശേഷം പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യും.
യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് പോലീസ് രഹസ്യ മൊഴി രേഖപ്പെടുത്തും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ഉണ്ടാവുകയുള്ളൂ. കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കും.
കഴിഞ്ഞ 16നു മണ്ണൂർ നഗരിപുരത്ത് നവജാത ശിശുവിനെ ഉറുമ്പ് അരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ ചുരുളഴിഞ്ഞത്. സംഭവത്തെ കുറിച്ച് മങ്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് തന്നെ ചെർപ്പുളശ്ശേരിയിലെ ലോക്കൽ കമ്മിറ്റി ഓഫീസിനകത്ത് വെച്ച് പീഡിപ്പിച്ചുവെന്ന് യുവതി പോലീസിൽ മൊഴി നൽകിയത്. എസ്എഫ്ഐ പ്രവർത്തകയായ യുവതി കഴിഞ്ഞ വര്ഷം കോളേജ് മാഗസിൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് യുവാവുമായി ലോക്കൽ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോഴാണ് പീഡിപ്പിച്ചുവെന്നാണ് പൊലീസിന് പ്രഥമ മൊഴി നൽകിയത്. യുവാവിന് പാർട്ടിയുമായി ബന്ധമില്ലെന്നും വ്യാജ വാർത്ത നൽകിയെന്ന് ആരോപിച്ച് മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കും എന്ന ഭീഷണിയിലാണ് സിപിഎം നേതൃത്വവും ന്യായീകരണമായി സൈബർ സഖാക്കളും ഇറങ്ങിയിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും സംഭവത്തിൽ കൂടുതൽ പേരുണ്ടോ ഒരു പ്രതി മാത്രമാണോ ഉൾപ്പെട്ടിരിക്കുന്നത് എന്നത് പുറത്തു വരുകയുള്ളൂ. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലൊരു പീഡന കേസ് സംസ്ഥാനമാകെ സിപിമ്മിന് നാണക്കേടുണ്ടാക്കി.