പൗരത്വ നിയമം : സോഷ്യല്‍ മീഡിയയില്‍ പരിഹാസ്യമായി ബി.ജെ.പിയുടെ മിസ്ഡ് കാള്‍ ക്യാംപെയ്ന്‍ ; എതിർ ക്യാംപെയ്നുമായി പ്രതിഷേധക്കാർ

Jaihind News Bureau
Sunday, January 5, 2020

പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പിയുടെ മിസ്ഡ് കാള്‍ ക്യാംപെയ്ന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. ബി.ജെ.പി ക്യാംപെയ്ന് നല്‍കിയ ടോള്‍ ഫ്രീ നമ്പര്‍ പോണ്‍ സൈറ്റുകളിലും മറ്റ് നിരവധി പ്ലാറ്റ്ഫോമുകളിലും വ്യാപകമായി ഷെയർ ചെയ്ത കുതന്ത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചിരിക്ക് വഴിയൊരുക്കുന്നത്.

ഇതോടെ ബി.ജെ.പിയുടെ മിസ്ഡ് കാള്‍ ക്യാംപെയ്നിലെ കുതന്ത്രവും പൊളിഞ്ഞു. ‘സൗജന്യ നെറ്റ്ഫ്ളിക്സ് വേണമെന്നുണ്ടോ?, നഷ്ടപ്പെട്ട ഫോണ്‍ തിരിച്ചു പിടിക്കണോ?, എന്നെ ഇഷ്ടപ്പെട്ടെങ്കില്‍ വിളിക്കണമെന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊക്കെ പൗരത്വ നിയമത്തെ പിന്തുണയ്ക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം തയാറാക്കിയ ടോള്‍ ഫ്രീ നമ്പർ കൊടുത്തിട്ടുണ്ട്. നിയമത്തെ അനുകൂലിക്കുന്നവരുടെ എണ്ണം കൂടുതലുണ്ടെന്ന് കാണിക്കാനായി നടത്തിയ നീക്കത്തിന്‍റെ ഭാഗമാണിത്. ഏതുവിധേനയും തങ്ങളുടെ അജണ്ട നടപ്പിലാക്കുകയെന്ന ബി.ജെ.പിയുടെ തന്ത്രമാണിതെന്ന് ചൂണ്ടിക്കാട്ടുന്നതിനൊപ്പം ഇത്തരം പരിഹാസ്യ ശ്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പെരുകുകയാണ്.

 

https://twitter.com/PrajwalKuttappa/status/1213405395349192704

അതേസമയം ബി.ജെ.പിയുടെ മിസ്ഡ് കാള്‍ ക്യാംപെയ്ന് മറുപടിയുമായി പ്രതിഷേധക്കാരും രംഗത്തെത്തി. നിയമത്തെ എതിര്‍ക്കുന്നവർക്ക് മിസ്ഡ് കാളിലൂടെ ഐക്യദാർഢ്യം അറിയിക്കാനായി അവസരം ഒരുക്കിയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. ‘വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന കൂട്ടായ്മ കൊണ്ടുവന്ന ക്യാംപെയ്ന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. നിയമത്തെ എതിർക്കുന്നവര്‍ 7787060606 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോള്‍ ചെയ്യേണ്ടത്.

ക്യാംപെയ്‌ന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയിലും ലഭിക്കുന്നത്. സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് ക്യാംപെയ്‌നിന് പിന്തുണയുമായി രംഗത്തെത്തി.

‘ഫ്രീ നെറ്റ്ഫ്‌ളിക്‌സുമില്ല, ഏകാന്തത അനുഭവിക്കുന്നവരുമില്ല. സി.എ.എയും, എന്‍.ആര്‍.സിയും എന്‍.പി.ആറും ഇവിടെ വേണ്ട എന്നുള്ളവര്‍ മിസ്ഡ് കാള്‍ ചെയ്യുക. ഞങ്ങള്‍ ഇന്ത്യക്കാര്‍ വിഭാഗീയതയ്ക്കും വേര്‍തിരിവിനുമെതിരെ മിസ്ഡ് കാള്‍ ക്യംപെയ്ന്‍ ആരംഭിക്കുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു യോഗേന്ദ്ര യാദവ് ക്യാംപെയ്‌നിന് പിന്തുണ നല്‍കി ട്വീറ്റ് ചെയ്തത്.