‘കോൺഗ്രസിനെതിരെ പ്രകോപനം, ആര്‍എസ്എസിനോട് സഹകരണവും ക്ഷമയും’; വൈരുദ്ധ്യാത്മക പിണറായിവാദമെന്ന് ഷാഫി പറമ്പില്‍

Jaihind Webdesk
Tuesday, February 22, 2022

 

സിപിഎം-ആര്‍എസ്എസ് ബന്ധത്തിന്‍റെ ആഴം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. തലശേരി പുന്നോലിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഷാഫിയുടെ പ്രതികരണം. കൊന്നത് ആര്‍എസ്എസ് ആണെന്ന് ഉറച്ചുപറയാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ല. കോണ്‍ഗ്രസിനെതിരെ പ്രകോപനവും ആര്‍എസ്എസിനെതിരെ സഹകരണവും ക്ഷമയും എന്നത് വൈരുദ്ധ്യാത്മക പിണറായി വാദമായി കണക്കാക്കാമെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.

ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

 

ആദരാഞ്ജലികൾ …
രാത്രിയുടെ മറവിൽ, കടലിൽ പോയി തിരിച്ച് വരുമ്പോൾ കാത്തിരുന്ന് RSS ക്രിമിനലുകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് ഹരിദാസിനെ ക്രൂരമായി വെട്ടിക്കൊന്നു.കാല് വെട്ടിയെടുത്തു.
20 തവണ വെട്ടി. ഒരു കുടുംബത്തിന്റെ അത്താണി കൂടി പോയി.
ഭൂമിയോളം ക്ഷമിക്കുന്നത് നല്ലത് തന്നെയാണ്. അതിനേക്കാൾ ആഴത്തിലുള്ള പര്സപരസഹകരണമുള്ളത് കൊണ്ടായിരിക്കും
“എന്തിന് കൊന്നു?” നിലവിളികൾ ഇല്ലാത്തത്‌. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഫ്ലക്സ് ബോർഡുകൾ ഉയരാത്തത്,
ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളയം ഇല്ലാതെ DYFi നേതാക്കന്മാർ 4 വരിയിൽ പ്രതിഷേധം അവസാനിപ്പിച്ചത്.
ഒരു കാവിക്കൊടിയും പറിച്ചെറിയാത്തത്,
ഒരു BJP ഓഫീസിന്റെ ചുവരിലും ചില്ലിലും ഒരു കല്ല് പോലും വീഴാത്തത്‌,
BJP നേതാക്കന്മാർ പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ആയിരം കാതം അകലെ പോലും ഇടത് പ്രതിഷേധക്കാരുടെ ബഹളം ഇല്ലാത്തത്, BJP നേതാക്കന്മാരുടെ മുഖം വെച്ച ഡ്രാക്കുളവത്ക്കരണം നടക്കാത്തത്,
എന്തിനധികം,കൊന്നത് RSS ആണ് എന്ന് പോലും ഉറച്ച് പറയാൻ മടിക്കുന്നവരെ CPM പ്രവർത്തകർ കാണുന്നുണ്ടാവും.
വ്യക്തമായി തന്നെ പറയുവാൻ ആഗ്രഹിക്കുന്നു.ഇതിനു മറുപടി അക്രമമാണെന്ന് വിശ്വസിക്കുന്നില്ല.
മുഖ്യമന്ത്രി പറഞ്ഞത് പോലെ, പ്രകോപനമരുത് എന്ന് തന്നെ ഞങ്ങളും പറയുന്നു.ഒരു കുടുംബം കൂടി കണ്ണീർ കുടിക്കാതിരിക്കട്ടെ .
പക്ഷേ പ്രകോപനം കോൺഗ്രസ്സിനെതിരെയും ,
സഹകരണവും ക്ഷമയും
RSS നോടുമാകുന്നു എന്നതിനെ വൈരുദ്ധ്യാത്മക പിണറായിവാദമായി കണക്കാക്കാം.