പി.വി.അൻവർ എംഎൽഎയ്ക്ക് തിരിച്ചടി; അന്‍വറിന്‍റെ പുനഃപരിശോധനാ ഹർജി കോടതി തള്ളി

പി.വി.അൻവർ എംഎൽഎയ്ക്ക് വീണ്ടും തിരിച്ചടി. പ്രവാസി മലയാളിയില്‍ നിന്നും പണം തട്ടിച്ച കേസ് ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കും.  ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള  ഹൈക്കോടതി ഉത്തരവിനെതിരെ അൻവർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി കോടതി തള്ളി.

ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പ്രവാസി മലയാളിയിൽ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അൻവർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി കോടതി തള്ളി. കേസിൽ അന്വേഷണം നടത്താതിരിക്കാൻ തക്ക വാദങ്ങളൊന്നും ഹ‌ർജിയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

2012ൽ മംഗലാപുരത്ത് ക്രഷർ യൂണിറ്റിൽ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പ്രവാസി മലയാളിയായ സലീമിൽ നിന്നും അൻവർ എം.എൽ.എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.  ഈ സമയത്ത് അൻവറിന് മംഗലാപുരത്ത് ക്രഷർ യൂണിറ്റ് ഇല്ലായിരുന്നുവെന്ന് രേഖകൾ തെളിയിക്കുന്നു.  22 ഏക്കര്‍ സ്ഥലമുണ്ടെന്ന് പറഞ്ഞിടത്ത് ഒരേക്കര്‍ 87 സെന്‍റ് ഭൂമി മാത്രമാണ് ഉള്ളതെന്നും രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. മംഗലാപുരത്ത് കെ.ഇ ക്രഷര്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനമുണ്ടെന്നും ഇതില്‍ പത്ത് ശതമാനം ഓഹരി നൽകാമെന്നും പറഞ്ഞാണ് പ്രവാസിയില്‍ നിന്ന് അന്‍വര്‍ പണം വാങ്ങിയത്. ഇടപാടിന് പിന്നിലെ തട്ടിപ്പ് മനസിലായതോടെ പ്രവാസി പൊലീസിൽ പരാതി നൽകുകയായിരുന്നു.

PV Anwar
Comments (0)
Add Comment