ലോകായുക്ത വിധി ആശ്വാസം നല്‍കുന്നത് ; യോഗ്യതയില്ലെന്ന് മന്ത്രി പറഞ്ഞുനടന്നു, ഉള്ള ജോലി നഷ്ടമായി : ഉദ്യോഗാർത്ഥി

Jaihind Webdesk
Sunday, April 11, 2021

 

മലപ്പുറം : ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരായ ലോകായുക്ത വിധി ആശ്വാസം നൽകുന്നതായി അന്ന് തഴയപ്പെട്ട ഉദ്യോഗാർഥി സഹീർ കാലടി. വഴിവിട്ട നിയമനത്തിനെതിരെ പരസ്യമായി പ്രതികരിച്ചതോടെ ജോലി ചെയ്തിരുന്ന മാൽകോ ടെക്സിൽ നിന്ന് തൊഴിൽ പീഡനത്തെത്തുടർന്ന് രാജിവക്കേണ്ടിവന്നതായും സഹീർ കാലടി പറഞ്ഞു.

ബന്ധുനിയമനത്തിൽ പരസ്യമായി പ്രതികരിച്ചതോടെ ഉണ്ടായിരുന്ന ജോലി പോലും രാജി വക്കേണ്ടിവന്ന കഥപറയുകയാണ് സഹീർ കാലടി. അർഹതയുണ്ടായിട്ടും ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ നിയമനം ലഭിച്ചില്ല. ഇന്ന് നിയമിച്ചതാകട്ടെ മന്ത്രി കെ.ടി.ജലീലിൻറെ ബന്ധു കെ.ടി.അദീപിനെ. തനിക്ക് യോഗ്യതയില്ലെന്ന് മന്ത്രി വഴിനീളെ പ്രസംഗിച്ച് നടന്നെന്നും സഹീർ കാലടി പറഞ്ഞു.

മന്ത്രി കെ.ടി.ജലീലിനെതിരായ ലോകായുക്ത വിധിയെ അധികാരമുണ്ടായാൽ എന്തും ചെയ്യാമെന്ന നിലപാടിനേറ്റ തിരിച്ചടിയായാണ് സഹീർ കാലടി കാണുന്നത്. ഇരുപത് വർഷം സർവീസ് ബാക്കി നിൽക്കെയാണ് മാൽകോ ടെക്സ് അക്കൌണ്ട്സ് മാനേജർ തസ്കികയിൽ നിന്ന് രാജിവച്ചത്. അർഹമായ ആനുകൂല്യങ്ങൾ പോലും പകവീട്ടലിൻറെ ഭാഗമായി തടഞ്ഞെന്നും സഹീർ കാലടി ആരോപിക്കുന്നു. ഇപ്പോൾ മലപ്പുറം സഹകരണ ആശുപത്രിയുടെ സെക്രട്ടറിയാണ് സഹീർ.