തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയില്‍ മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. പദ്ധതി മോണിറ്റർ ചെയ്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതികള്‍ സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ കിട്ടിയെന്ന് വിവാദ സ്ത്രീ വെളിപ്പെടുത്തിയിരുന്നു. കമ്മീഷന്‍ സ്വപ്ന ലോക്കറില്‍ വെച്ചത് ശിവശങ്കർ പറഞ്ഞിട്ടാണ്. റെഡ് ക്രസന്റും ലൈഫ് മിഷനുമായി കരാര്‍ ഒപ്പിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. റെഡ് ക്രസന്റ് ഇവിടുത്തെ റെഡ് ക്രോസുമായി ബന്ധപ്പെട്ടിട്ടില്ല. നിയമവകുപ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പദ്ധതി നടപ്പാക്കാന്‍ ഏല്‍പ്പിച്ച യൂണിടെക്കില്‍ ശിവശങ്കറിന് സ്വാധീനമുണ്ട്. ശിവശങ്കറിന്‍റെ പങ്ക് എന്തെന്ന് വിശദീകരിക്കണം. സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.