‘ബെവ് ക്യു’ ആപ്പിന്റെ പേരില്‍ സംസ്ഥാനത്ത് വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സംവിധാനങ്ങളെ മാറ്റി നിര്‍ത്തി അഴിമതിക്ക് കളമൊരുക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം സഹയാത്രികന്‍റെ കമ്പനിയെ നിര്‍മ്മാണത്തിന് ഏല്‍പ്പിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. ആരാണ് കമ്പനിയെ തെരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എക്‌സൈസ് മന്ത്രി തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്പ്രിങ്ക്ളർ ഡാറ്റ നശിപ്പിച്ചെന്ന വിശദീകരണം വിശ്വസനീയമല്ല. ഡാറ്റ നശിപ്പിച്ചു എന്നതിന് എന്താണ് തെളിവെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ ഓഡിറ്റിങ് വേണം. സ്പ്രിങ്ക്ളർ കമ്പനിയും സർക്കാരും ചേർന്ന് കോടതിയെയും ജനങ്ങളുടെയും കബളിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർവ്വകക്ഷി യോഗം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചാൽ യോഗത്തിൽ പങ്കെടുക്കും.
എം പിമാരോട് കടുത്ത അവഗണനയാണ് സർക്കാർ കാട്ടിയത്. ഇക്കാര്യമാണ് കെ മുരളീധരൻ ചൂണ്ടിക്കാട്ടിയത്. ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണം എന്നാണ് പൊതു നിലപാടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.