പ്രിയങ്കാഗാന്ധി രാജ്യം കാത്തിരുന്ന ഇന്ദിരാഗാന്ധിയാണ്; ബി.ജെ.പി എം.പിയുടെ വാക്കുകളില്‍ രോഷംകൊണ്ട് സംഘ്പരിവാര്‍

Jaihind Webdesk
Sunday, January 27, 2019

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ബി.ജെ.പി കേന്ദ്രങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്ന ആശങ്ക വളരെ വലുതാണ്. ഇതിനെത്തുടര്‍ന്ന് നിരവധി പ്രസ്താവനകളുമായി വിവിധ ബി.ജെ.പി നേതാക്കളാണ് രംഗത്തെത്തിയത്. എന്നാല്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഇന്ത്യ കാത്തിരുന്ന രാഷ്ട്രീയ നീക്കമായിരുന്നുവെന്ന് എഴുതിയ ബി.ജെ.പി എംപിയുടെ മാധ്യമപ്രവര്‍ത്തകനുമായ അശ്വിനികുമാര്‍ ചോപ്ര രംഗത്തെത്തിയത് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഞെട്ടലുളവാക്കിയിരിക്കുകയാണ്.

‘ഇന്ദിരാഗാന്ധിയുടെ പാരമ്പര്യം തുടരുന്ന പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം രാജ്യത്തിനും പ്രത്യേകിച്ച് ഉത്തരപ്രദേശിലെ ജനങ്ങള്‍ക്കും പുതു പ്രതീക്ഷയാണ്’ അശ്വിനി കുമാര്‍ പഞ്ചാബ് കേസരിയുടെ എഡിറ്റോറിയല്‍ പേജില്‍ എഴുതി. എഡിറ്റോറിയലിന് പുറമേ രണ്ടുപേജുകളാണ് പഞ്ചാബ് കേസരി പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശത്തെ ആഘോഷിക്കാന്‍ മാറ്റിവെച്ചത്.

‘പ്രിയങ്കയുടെ സജീവ രാഷ്ട്രീയ പ്രവേശം ഉത്തരപ്രദേശിനെ ജാതി/വര്‍ഗ്ഗീയ രാഷ്ട്രീയത്തില്‍ നിന്ന് ദേശീയതയിലേക്ക് നയിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ പോലും കോണ്‍ഗ്രസിന്റെ പ്രാഥമിക രാഷ്ട്രീയ നിലപാടുകളില്‍ മാറ്റമുണ്ടായിട്ടില്ല. ജാതി, മതം, വര്‍ഗീയത എന്നിവയുടെ ഇടുങ്ങിയ മതിലുകളില്‍ ഒതുങ്ങുന്നതല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയം’ അശ്വിനികുമാര്‍ എഡിറ്റോറിയില്‍ ചൂണ്ടിക്കാട്ടി. പാവങ്ങളെടു ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടെ ബി.ജെ.പി ഹരിയാന ഘടകം അശ്വിനികുമാറിനെതിരെ രംഗത്തുവരികയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേരിട്ട് സ്ഥാനാര്‍ത്ഥിത്വം നല്‍കിയ വ്യക്തിയാണ് മാധ്യമസ്ഥാപനങ്ങളുടെ ഉടമകൂടിയായ അശ്വിനികുമാര്‍ ചോപ്ര. എന്നാല്‍ കര്‍ണാല്‍ സീറ്റില്‍ നിന്നുള്ള അശ്വിനികുമാറിന്റെ വിജയത്തിന് ശേഷം പാര്‍ട്ടിയുമായുള്ള ബന്ധം അകലുകയായിരുന്നു. ഇനിയൊരു തെരഞ്ഞെടുപ്പില്‍ അശ്വിനികുമാറിന് സീറ്റ് നല്‍കേണ്ടെന്നാണ് ഹരിയാന ബി.ജെ.പി ഘടകത്തിന്റെ അഭിപ്രായം. കൂടാതെ സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തനത്തിലും എം.പിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്.