ഉത്തര്‍പ്രദേശിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയ പത്തിലധികം നേതാക്കളെ പുറത്താക്കി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് വിലയിരുത്തൽ.
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ തന്നെ പ്രവര്‍ത്തനത്തില്‍ പിന്നോട്ട് നിക്കുന്നവരെയും വിരുദ്ധ നീക്കം നടത്തുന്നവരെയും പുറത്താക്കുമെന്ന് കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർ നടപടി ആയാണ് മുന്‍ എംഎല്‍എമാരായ അനുഗ്രഹ് നാരായണ്‍ സിങ്, വിനോദ് ചൌധരി, രാം ജീവന്‍, അംബേദ്കര്‍ നഗര്‍ മുന്‍ ജില്ലാ പ്രസിഡന്റ്
ഫിറോസ് ഖാന്‍, അച്ചന്‍ ഖാന്‍, ഗൌരവ് പാണ്ഡെ, സുരേന്ദ്ര ശുക്ല, വിജ്മ കേര്‍സര്‍വാണി എന്നിവരെയാണ് 6 വര്‍ഷത്തേക്ക് പുറത്താക്കിയത്.
രവിപ്രകാശ് രവേന്ദ്രയെ രണ്ട് വര്‍ഷത്തേക്കും പുറത്താക്കി.
പാര്‍ട്ടി വിരുദ്ധ നീക്കം കണ്ടെത്തിയതിവെ തുടര്‍ന്നാണ് നടപടിയെന്ന് വക്താവ് ബ്രിജേന്ദ്ര കുമാര്‍ സിഹ് വ്യക്തമാക്കി. പാര്‍ട്ടിയെ താഴെ തട്ടില്‍ നിന്നും ശക്തിപ്പെടുത്തുക ലക്ഷ്യമാക്കി യുപി പര്യടനത്തിനൊരുങ്ങുകയാണ് പ്രിയങ്ക . ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പിരിച്ച് വിട്ട ഡിസിസികളിലേക്ക് നേതൃത്വത്തെ കണ്ടെത്താന്‍ പ്രിയങ്ക ഓരോ മേഖലകളലുമെത്തി പ്രവര്‍ത്തകരുമായി കൂടിക്കഴ്ച നടത്തി അഭിപ്രായങ്ങള്‍ സ്വീകരിക്കും.
2022ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കണമെന്ന ഒറ്റ ലക്ഷ്യമാണ് പ്രിയങ്കക്കുള്ളത്. കഴിഞ്ഞ ആഴ്ചകളിൽ സോൻ ഭദ്രയിലെ വെടിവയ്പ്പ് അടക്കമുള്ള കാര്യങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ച് കൊണ്ട് ഉത്തർ പ്രദേശിൽ ശ്രദ്ധാകേന്ദ്രമായിരുന്നു പ്രിയങ്ക ഗാന്ധി.