തുറമുഖ നിര്‍മാണം നിര്‍ത്തില്ല, പ്രതിഷേധം മുന്‍കൂ‌ട്ടി തയാറാക്കിയത്: വിഴിഞ്ഞം സമരത്തെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ മത്സ്യത്തൊഴിലാളി സമരത്തെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രദേശവാസികള്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നതെന്നും സമരം മുന്‍കൂട്ടി തയാറാക്കിയതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.  പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളി.

തുറമുഖനിര്‍മാണം നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും സഭയെ അറിയിച്ചു. പദ്ധതി മൂലം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുനരധിവാസം സംബന്ധിച്ച കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നായിരുന്നു ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞത്.

എന്നാല്‍ ഭരണപക്ഷം പറഞ്ഞവയെ ഖണ്ഡിച്ച് പ്രതിപക്ഷം രംഗത്തെത്തി. വിഴിഞ്ഞത്ത് പുനരധിവാസം മുന്നോട്ടു പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. തീരശോഷണമില്ലെന്ന് സർക്കാരും അദാനിയും ഒരു പോലെയാണ് പറയുന്നതെന്നും, വിശ്വസ്തതയുള്ള കമ്പനിയെ പഠനം എൽപ്പിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. വിഴിഞ്ഞത്ത് 250 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് സിമന്‍റ് ഗോഡൗണിലാണെന്ന് എം വിന്‍സന്‍റ് ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാണ് ഈ ഗോഡൗണെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment