‘ഇതാണോ നിങ്ങളുടെ ‘കരുതല്‍’, പാലത്തായിയില്‍ നീതി വേണം’; കെ.കെ ഷൈലജയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

Jaihind Webdesk
Tuesday, July 14, 2020

 

പാലത്തായി പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവായ അധ്യാപകനെതിരെ കുറ്റപത്രം സമർപ്പിക്കാതെ ജാമ്യം ലഭിക്കാന്‍ സാഹചര്യമൊരുക്കുകയാണ് പൊലീസ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ‘ടീച്ചറെ ഇതാണോ ‘കരുതല്‍’, പാലത്തായിയില്‍ നീതി വേണം’; ‘കേരളം മറക്കില്ല, ടീച്ചറെ നീതി വേണം’, ‘മൗനം വെടിയുക…. പാലത്തായി പെൺകുട്ടിക്ക് നീതി ഉറപ്പാക്കുക’, എന്നിങ്ങനെയാണ് പ്രതിഷേധ മുദ്രാവാക്യങ്ങള്‍.

നേരത്തെ കേസിലെ പ്രതിയായ പദ്മരാജനെ പൊലീസ് പിടികൂടാത്ത സാഹചര്യത്തിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്ന്  മന്ത്രിയുടെ ഫേസ്ബുക്ക് ലൈവ് അടക്കമുള്ളവയില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് നടപടിയെടുക്കാമെന്ന് മന്ത്രി  ഉറപ്പുനല്‍കുകയായിരുന്നു.

അതേസമയം കേസിൽ അറസ്റ്റ് നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തത് പ്രതിയെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. 65 ദിവസങ്ങൾ മുമ്പാണ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പത്മരാജനെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കുടുംബത്തിന്‍റെ ആവശ്യത്തെ തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയ പോക്സോ കേസിലാണ് ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തത്.

നിലവിൽ ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്‍റെ കീഴിൽ ക്രൈംബ്രാഞ്ച് കാസർ​ഗോഡ് സി.ഐ മധുസൂദനൻ ആണ് പാലത്തായി കേസ് അന്വേഷിക്കുന്നത്. കേസിൽ ഇരയായ പെൺകുട്ടിയടക്കമുള്ള വിദ്യാർഥികളിൽ നിന്നും വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിച്ച് പ്രതിക്ക് ജാമ്യത്തിലേക്കുള്ള വഴിയൊരുക്കുകയാണ് ക്രൈംബ്രാഞ്ച് സംഘമെന്ന ആരോപണമാണ് ഉയരുന്നത്.

 

https://www.facebook.com/kkshailaja/posts/3160162687405024