മുല്ലപ്പള്ളിയെ തെരഞ്ഞുപിടിച്ച് ആക്രമിച്ചത് നിര്‍ഭാഗ്യകരം, യോജിപ്പിന്‍റെ അന്തരീക്ഷം തകര്‍ക്കരുത് : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Wednesday, April 8, 2020

 

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രനെ മാത്രം തെരഞ്ഞുപിടിച്ച് മുഖ്യമന്ത്രി ആക്രമിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയുടെ ചുവടുപിടിച്ച് സിപിഎമ്മിന്‍റെ സൈബര്‍ പോരാളികള്‍ കെപിസിസി പ്രസിഡന്‍റിനെതിരെ രൂക്ഷമായ ആക്രമണം നടത്തുന്നു. ഇത്തരം നടപടികള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന യോജിപ്പിന്‍റെ അന്തരീക്ഷം തകര്‍ക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പല വിധത്തിലുള്ള ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം മറന്നുകൊണ്ടാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി യുഡിഎഫും കോണ്‍ഗ്രസും സഹകരിക്കുന്നത്. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. അതിനിടിയില്‍ ചെറിയ വിഷയങ്ങള്‍ ഏറ്റുപിടിച്ച് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കരുതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്തുവച്ച് 14 ഡിസിസി പ്രസിഡന്‍റുമാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ തങ്ങള്‍ മൂന്നു പേരും സംസാരിച്ചിരുന്നു. അവര്‍ ചില പരാതികള്‍ ഉയര്‍ത്തിയെങ്കിലും എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന സന്ദേശമാണ് നല്‍കിയത്. പ്രവാസി സമൂഹത്തോട് കേരളത്തിനു വലിയ കടപ്പാടുണ്ട്. കേരളം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ കൈയ്യയച്ച് സഹായിച്ചവരാണവര്‍. അവരുടെ പ്രതിസന്ധികളിലും കേരളം അവരോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.