സാലറി ചലഞ്ച് ഏകപക്ഷീയമായി നടപ്പാക്കരുത്, ഉദ്യോഗസ്ഥരെക്കൂടി വിശ്വാസത്തിലെടുത്തു കൊണ്ടുള്ള തീരുമാനമാണ് ഉണ്ടാകേണ്ടത്: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:  സാലറി ചലഞ്ചില്‍ ഉദ്യോഗസ്ഥരെക്കൂടി വിശ്വാസത്തിലെടുത്തു കൊണ്ടുള്ള തീരുമാനമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കോവിഡ്-19 മഹാമാരിയുടെ വ്യാപനത്തെത്തുടര്‍ന്ന് തകര്‍ന്ന സാമ്പത്തിക സ്ഥിതിയില്‍ നിന്നും കരകയറാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണം തേടുന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. എല്ലാവരും അതിനോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ ഏകപക്ഷീയമായി ജീവനക്കാരില്‍ നിന്നും ശമ്പളം പിടിച്ചെടുക്കാതെ അവരുടെ വിശ്വാസമാര്‍ജ്ജിച്ചു വേണം സാലറി ചലഞ്ച് നടപ്പക്കാനെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രാജ്യത്തും സംസ്ഥാനത്തും നിലനില്‍ക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ളുവരാണ് ഭൂരിഭാഗംപേരും. എന്നാല്‍ ഇന്ന് സംസ്ഥാനവും സര്‍ക്കാരും നേരിടുന്ന അനിതരസാധാരണ സാഹചര്യത്തില്‍ എല്ലാവരുടെയും ഏക മനസ്സോടെയുള്ള സഹവര്‍ത്തിത്വം അത്യന്താപേക്ഷിതമാണ്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുണിപ്പോരാളികളായി നിലകൊള്ളുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ലോക് ഡൗണുമായി ബന്ധപ്പെട്ട് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ കര്‍മ്മനിരതരായ പോലീസ് ഉദേ്യാഗസ്ഥരെയും, അഗ്നിശമന സേനാവിഭാഗത്തെയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗം ജീവനക്കാരേയും ലാസ്റ്റ് ഗ്രേഡ്, ദിവസവേതന ജീവനക്കാരേയും സാലറി ചലഞ്ചില്‍ നിന്നും ഒഴിവാക്കണം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവരുടെ സേവനങ്ങള്‍ അഭിനന്ദനീയമാണെന്ന് നമുക്കെല്ലാം ബോധ്യമുള്ളതിനാല്‍ സംഭാവനയേക്കാള്‍ മഹത്തരമാണ് അവരുടെ സേവനങ്ങള്‍ എന്ന സന്ദേശമാണ് ഇപ്പോള്‍ നമുക്ക് അവര്‍ക്കായി നല്‍കാനുള്ള ആദരവും അംഗീകാരവുമെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment