കേരളത്തിൽ നിന്നുള്ള നാമനിർദേശ പത്രികാ സമർപ്പണം നാളെ ആരംഭിക്കും

Jaihind Webdesk
Wednesday, March 27, 2019

Election-Commission-of-India
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിൽ നിന്നുള്ള നാമനിർദേശ പത്രികാ സമർപ്പണം നാളെ ആരംഭിക്കും. ഏപ്രിൽ നാലു വരെ നാമനിർദേശ പത്രികകൾ നൽകാം. വരണാധികാരിയായ ജില്ലാ കളക്ടർക്കാണ് പത്രികകൾ സമർപ്പിക്കേണ്ടത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രികകൾ സ്വീകരിക്കും.

ഏഴ് ഘട്ട തെരഞ്ഞെടുപ്പിലെ കേരളത്തിലെ നാമനിർദേശ പത്രികാസമർപ്പണത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്.
സ്ഥാനാർഥി ഉൾപ്പെടെ അഞ്ചു പേർ മാത്രമേ പത്രികാ സമർപ്പണത്തിന് എത്താൻ പാടുള്ളു എന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. റിട്ടേണിങ് ഓഫിസറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന സിവിൽ സ്റ്റേഷന്‍റെ 100 മീറ്ററിനുള്ളിൽ സ്ഥാനാർഥിക്കൊപ്പം മൂന്നു വാഹനങ്ങൾ മാത്രമേ കടത്തിവിടൂ. ഇക്കാര്യങ്ങൾ നിരീക്ഷിക്കാൻ ഡിവൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
നാമനിർദേശ പത്രികയ്ക്കൊപ്പം സ്ഥാനാർഥിയുടെ പൂർണ വിവരങ്ങൾ അടങ്ങിയ ഫോം 26 കൂടി സമർപ്പിക്കണം. സ്ഥാനാർഥിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ അടക്കമുള്ള സ്വത്ത്, വായ്പ വിവരങ്ങൾ, സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശികയുടെ വിവരങ്ങൾ തുടങ്ങിവ ഇതിൽ രേഖപ്പെടുത്തണം. നാമനിർദേശ പത്രിക സമർപ്പിക്കുന്നയാളുടെ പേരിൽ ക്രമിനിൽ കേസുകൾ ഉണ്ടെങ്കിൽ അവ സംബന്ധിച്ച എഫ്.ഐ.ആർ. അടക്കമുള്ള പൂർണ വിവരങ്ങളും ഫോം 26ൽ പരാമർശിക്കണം. ജനറൽ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാർഥികളാകാൻ കെട്ടിവയ്ക്കേണ്ട തുക. ഏപ്രിൽ അഞ്ചിനാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. ഏപ്രിൽ എട്ടു വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. ഏപ്രിൽ 23നാണ് വോട്ടെടുപ്പ്.