സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 4 ശതമാനം വര്‍ധന; പ്രതിദിനം 87 സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു, റിപ്പോര്‍ട്ട് പുറത്ത്

Jaihind Webdesk
Tuesday, December 5, 2023


ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് 4.45 ലക്ഷം കേസുകള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാല് ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. പ്രതിദിനം ശരാശരി 87 സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാവുന്നുവെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022ലെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം രാജ്യത്ത് 31,982 സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. ഇതില്‍ 18 വയസ്സിന് മുകളിലുള്ള 30,965 സ്ത്രീകളും 1,017 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. അതായത് ഇന്ത്യയില്‍ പ്രതിദിനം ശരാശരി 87 സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2022ല്‍ ആകെ 4.45 ലക്ഷം ‘സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍’ രജിസ്റ്റര്‍ ചെയ്തു. 2021ല്‍ ഇത് 4.28 ലക്ഷമായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കീഴിലുള്ള ഭൂരിഭാഗം കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഭര്‍ത്താക്കന്മാരില്‍ നിന്നോ അവരുടെ ബന്ധുക്കളില്‍ നിന്നോ ഉള്ള ക്രൂരതയെ (31.4%), തുടര്‍ന്നാണ്. 19.2 ശതമാനം കേസുകള്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയതിനാണ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളെ മനപ്പൂര്‍വം ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം 18.7%ഉം 7.1% ബലാത്സംഗവുമാണ്.

6,516 സ്ത്രീധന മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ഇരയായ 250 സ്ത്രീകളുടെ കൊലപാതകങ്ങള്‍, 140 ആസിഡ് ആക്രമണങ്ങള്‍, 1.4 ലക്ഷം ഭര്‍ത്താക്കന്മാരില്‍ നിന്നോ ഭര്‍ത്താക്കന്മാരില്‍ നിന്നോ ഉള്ള ക്രൂരതകള്‍, 781 മനുഷ്യക്കടത്ത് കേസുകള്‍ എന്നിങ്ങനെയാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍.