മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം ഭീരുത്വത്തിന് തെളിവ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, April 17, 2020

തിരുവനന്തപുരം:  ഊരിപിടിച്ച വാളുകള്‍ക്കും ഉയര്‍ത്തിപിടിച്ച കത്തികള്‍ക്കും ഇടയിലൂടെ നടന്നിട്ട് ഭയന്നിട്ടില്ലെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പ്രിങ്കളര്‍ കമ്പനിയുമായി ബന്ധപ്പെട്ട ഡാറ്റയിടപാടുകളെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുമെന്ന് പേടിച്ച് പ്രതിദിന പത്രസമ്മേളനം ഉപേക്ഷിച്ചത് തികഞ്ഞ ഭീരുത്വമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്പ്രിങ്കളര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി.ആര്‍. ഏജന്‍സികളെ ഉപയോഗിച്ച് കെട്ടിപ്പൊക്കിയ പ്രതിച്ഛായ പൂര്‍ണ്ണമായും തകരുമെന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി തന്‍റെ പ്രതിദിന വാര്‍ത്താസമ്മേളനം ഉപേക്ഷിക്കാന്‍ തയ്യാറായത്.

ഡാറ്റ ക്രയവിക്രയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി അസ്വസ്ഥനാവുകയും തനിസ്വരൂപം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്പ്രിങ്കളര്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ വന്‍ അഴിമതിയും അട്ടിമറിയിയും നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഐ.ടി വകുപ്പിന്‍റെ കൂടി ചുമതലവഹിക്കുന്ന മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം. ഈ ഇടപാട് സംബന്ധിച്ച് തുറന്ന സംവാദത്തിന് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് വെല്ലുവിളിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്പ്രിങ്ക്ളര്‍ കമ്പനിയുമായി പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ രേഖയില്‍ കൃത്രിമമം നടന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടിട്ടുണ്ട്. ഇത് സത്യമാണെങ്കില്‍ ഞെട്ടിക്കുന്ന ഇടപടാണ് കോവിഡിന്‍റെ  മറവില്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്.

സ്പ്രിങ്കളര്‍ കമ്പനിയുമായുള്ള ഇടപാട് സംബന്ധിച്ച് ആരോപണം ഉയര്‍ന്ന ശേഷമാണ് രേഖകള്‍ ഉണ്ടാക്കിയതെന്നാണ് മാധ്യമങ്ങളുടെ പ്രധാന ആരോപണം. ഭീകരമായ തട്ടിപ്പിന്റെ ചെറിയ ഒരു അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരേണ്ടതും കരാറുമായി ബന്ധപ്പെട്ട അവ്യക്ത നീക്കേണ്ടതും അനിവാര്യമാണ്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതിന് പകരം നേതാക്കളെ തെരഞ്ഞെടുപിടിച്ച് വ്യക്തിഹത്യ നടത്തുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.