എന്‍പിആര്‍: മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ്‌വാക്കായെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, January 16, 2020

ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കല്‍ കേരളത്തില്‍ നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധതട്ടിപ്പാണെന്നും കേരളത്തില്‍ ഇതു പുതുക്കാന്‍ വ്യക്തമായ നീക്കം നടത്തുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കളക്ര്‍മാരുടെ നിര്‍ദേശ പ്രകാരം ആവശ്യമായ ജീവനക്കാരെ വിട്ടുതരണം എന്നാവശ്യപ്പെട്ട് തഹസീല്‍ദാര്‍മാര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് കത്തുനല്കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ കളക്ടര്‍മാര്‍ ഏകപക്ഷീയമായി ഇത്തരമൊരു വിവാദ നടപടി സ്വീകരിക്കില്ല.

ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്ന എല്ലാ നടപടികളും നിര്‍ത്തിവച്ചെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നതിനിടയിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിനുവേണ്ടി തകൃതിയായ തയാറെടുപ്പ് നടത്തുന്നത്. ഏപ്രില്‍ 15 മുതല്‍ മെയ് 29 വരെയാണ് പുതുക്കല്‍ നടത്തുകയെന്നു കത്തില്‍ വ്യക്തമാണ്.

മുഖ്യമന്ത്രിയുടെ ഉറപ്പെല്ലാം പച്ചക്കള്ളമാണെ് വ്യക്തം. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് സര്‍ക്കാര്‍ അര്‍ധ മനസോടെ എടുത്ത മറ്റു നടപടികളും നേരത്തെ വിവാദമായിരുന്നു. മോദി സര്‍ക്കാര്‍ പറയുന്നതെല്ലാം ചെയ്തു കൊടുക്കുന്ന പിണറായി സര്‍ക്കാര്‍ പൗരത്വരജിസ്റ്റര്‍ പുതുക്കുന്നതിലും തങ്ങള്‍ മുന്‍നിരയിലുണ്ടെന്ന സന്ദേശമാണ് നല്കുന്നത്. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നും പാര്‍ട്ടി പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി ജയിലിലടച്ചും പിണറായി സര്‍ക്കാര്‍ നേരത്തെ തന്നെ കേന്ദ്രത്തോട് കൂറ് പ്രഖ്യാപിച്ചിട്ടുള്ളതാണ്. കേരളത്തിന് അര്‍ഹിക്കുന്ന പ്രളയ സഹായവും ജിഎസ്ടി വിഹിതവും നിഷേധിച്ചിട്ടും അതിനെതിരേ പ്രതിഷേധിക്കാന്‍ മോദിഭക്തിമൂലം സാധിക്കുന്നില്ല. സംഘപരിവാറിന്റെ മനസുള്ള ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.