തിരുവനന്തപുരം: ആത്മഹത്യ ചെയ്ത യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ചാത്തന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്ഐ ജ്യോതി സുധാകറിനെതിരെയാണ് നടപടി. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനില്‍ എസ്ഐ ആയിരിക്കെയാണ് നടപടിക്കാധാരമായ സംഭവം.
പെരുമാതുറ സ്വദേശിയായ യുവാവിനെ ജൂണ്‍ 18ന് കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അന്ന് മംഗലപുരം എസ്ഐ ആയിരുന്ന ജ്യോതി സുധാകറിന്‍റെ നേതൃത്വത്തിലാണ് ഈ കേസിന്‍റെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ ജ്യോതി സുധാകർ ഫോണ്‍ മോഷ്ടിച്ചെന്നാണ് കണ്ടെത്തല്‍.
യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പരാതി ഉന്നയിച്ചു. തുടര്‍ന്ന് സൈബര്‍ സെല്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തിലാണ് കാണാതായ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ജ്യോതി സുധാകറാണെന്ന് കണ്ടെത്തിയത്. ഔദ്യോഗിക സിം കാര്‍ഡാണ് മോഷ്ടിച്ച ഫോണില്‍ ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം സ്ഥിരീകരിച്ചതോടെയാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.