വോട്ടിംഗ് മെഷീന്‍ നിരോധിക്കൂ, ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരൂ: മായാവതി

Jaihind Webdesk
Wednesday, January 23, 2019

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ നിരോധിക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ ബിജെപി തങ്ങള്‍ക്കനുകൂലമായി വ്യാപക ക്രമക്കേടു വരുത്തിയെന്ന സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മായാവതിയുടെ പ്രതികരണം.

ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധരുടെ വെളിപ്പെടുത്തലോടെ ഇവിഎമ്മുമായി ബന്ധപ്പെട്ട നിഗൂഢത കൂടുതല്‍ ഗൗരവതരമായിരിക്കുന്നു. രാജ്യത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി ഇവിഎം നിരോധിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍. തങ്ങളുടെ വോട്ടുകള്‍ തുടര്‍ച്ചയായി കൊള്ളയടിക്കുകയാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു- മായാവതി പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ തന്നെയാണ് അഭികാമ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യാനാകുമെന്നും 2014 തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും അമേരിക്കന്‍ ഹാക്കറായ സയിദ് ഷുജ അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പുകളില്‍ നടന്ന തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും ഷുജ പറഞ്ഞു.