കര്‍ണാടകയില്‍ 15 സീറ്റുകളിലേക്ക് നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പ് നീട്ടിവെച്ചു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. അയോഗ്യരാക്കിയ വിമത എം.എല്‍.എമാരുടെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കുകയോ ഇടക്കാല ഉത്തരവിറക്കുകയോ ചെയ്യണമെന്ന ആവശ്യമുന്നയിച്ചാണ് അയോഗ്യരാക്കപ്പെട്ട വിമത എം.എല്‍.എമാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുകയായിരുന്നു.
ഒക്ടോബോര്‍ 21 ന് കര്‍ണാടകത്തിലെ 15 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്ന ഹർജിയുടെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയത്. ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസില്‍ ഒക്ടോബര്‍ 22 ന് വാദം തുടരും.