പ്രളയത്തില്‍പ്പെട്ട് എല്ലാം നഷ്ടപ്പെട്ടവരില്‍ നിന്ന് ശമ്പളവും കൂടി പിടിച്ചു പറിക്കുന്നത് മനുഷ്യത്വമില്ലായ്മ: രമേശ് ചെന്നിത്തല

പ്രളയം കാരണം എല്ലാം നഷ്ടപ്പെട്ട് മൂക്കറ്റത്തോളം കടം കയറിവരില്‍ നിന്ന് പോലും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിച്ചു വാങ്ങുന്നത് മുനുഷ്യത്വമില്ലായ്മയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നിര്‍ബന്ധിച്ച് ആരില്‍ നിന്നും ഒരു മാസത്തെ ശമ്പളം വാങ്ങുകയില്ലെന്ന് സര്‍ക്കാരും മന്ത്രിമാരും ആവര്‍ത്തിച്ച് പറുന്നുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍ നടക്കുന്നത്. ഒരു മാസത്തെ ശമ്പളം നല്‍കാത്തവരെ ഭീഷണിപ്പെടുത്തുക മാത്രമല്ല കായികമായി പോലും ഉപദ്രവിച്ച് സമ്മതിപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ നിര്‍ബന്ധപിരിവില്‍ നിന്ന് പ്രളയ ബാധിതരെ പോലും ഒഴിവാക്കിയിട്ടില്ല എന്നതാണ് ദുഖകരമായ കാര്യം. രാത്രിയില്‍ അപ്രതീക്ഷിതമായി വീട്ടില്‍ വെള്ളം കയറിയപ്പോള്‍ എല്ലാം ഉപേക്ഷിച്ച് ജീവന്‍മാത്രം കൈയ്യല്‍പിടിച്ച് ഓടിയവരില്‍ നിന്ന് പോലും ഈ നിര്‍ബന്ധിത പരിവ് നടത്തുകയാണ്. വസ്ത്രങ്ങളും കിടക്കയും ഉള്‍പ്പടെ എല്ലാം നശിച്ചവരാണിവര്‍. വീടു കഴുകി വൃത്തിയാക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ പോലും ഇവര്‍ക്ക് കിട്ടിയിട്ടില്ല. മാസത്തവണയായി തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയില്‍ അത്യാവശ്യ വീട്ടു സാധനങ്ങള്‍ വാങ്ങി ജീവിതം പച്ച പിടിപ്പിച്ചു തുടങ്ങിയപ്പോഴാണ് സാലറി ചലഞ്ചായി അടുത്ത ദുരിതമെത്തിയത്. ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ നിര്‍വാഹമില്ലെന്ന് എഴുതി കൊടുത്തവരെ ജീവനക്കാരുടെ ഭരണപക്ഷ യൂണിയന്‍ നേതാക്കള്‍ നേരിട്ടു ചെന്ന് ഭീഷണിപ്പെടുത്തി വിസമ്മത പത്രം തിരിച്ചു വാങ്ങിക്കുകയാണ്. ഒട്ടെറെ പരാതികളാണ് ഇത് സംബന്ധിച്ച് കിട്ടിക്കൊണ്ടിരിക്കുന്നത്. എല്ലാ നഷ്ടപ്പെട്ടവരില്‍ നിന്നു വീണ്ടും പിടിച്ചുപറി നടത്തുന്നത് അല്പവും മനുഷ്യത്വമില്ലാത്ത നടപടിയാണ്. പ്രളയത്തിനിരയായവരെയെങ്കിലും നിര്‍ബന്ധിത പിരിവില്‍ നിന്ന് ഒഴിവാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Ramesh Chennithala
Comments (0)
Add Comment