‘ലക്ഷദ്വീപ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണം’; രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് ഹൈബി ഈഡന്‍ എംപിയുടെ കത്ത്

Jaihind Webdesk
Monday, May 24, 2021

കൊച്ചി : ലക്ഷദ്വീപ് നിവാസികൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്‍റെ ദുരുദ്ദേശപരമായ നീക്കം അവസാനിപ്പിക്കണമെന്നും ദ്വീപിലെ പഴയ അവസ്ഥ പുനഃസ്ഥാപിക്കണമെന്നും ഹൈബി ഈഡന്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് കത്ത് നല്‍കി.

ലക്ഷദ്വീപിലെ നിലവിലെ അഡിമിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ ദ്വീപിലെ ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കുന്നു. ദ്വീപ് നിവാസികളുടെ താല്‍പര്യങ്ങള്‍ക്കും സംസ്‌കാരത്തിനും എതിരായ നടപടികളാണ് ദ്വീപില്‍ നടപ്പാക്കുന്നത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.

തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, മത്‌സ്യബന്ധനം എന്നീ വകുപ്പുകാലിന്മേലുള്ള നിയന്ത്രണം അഡ്മിനിസ്‌ട്രേറ്റര്‍ ഏറ്റെടുത്തു. 70000 ഓളം ആളുകള്‍ അധിവസിക്കുന്ന ദ്വീപിലെ ഭൂരിഭാഗം ആളുകളും ഗവണ്മെന്‍റ് ജോലികളോ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടോ ആണ് ഉപജീവനം നടത്തുന്നത്. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നിയമിതനായ ശേഷം ഒട്ടനവധി ആളുകളെ ഗവണ്മെന്‍റ് കരാര്‍ ജോലികളില്‍ നിന്നും ഒഴിവാക്കുകയും തീരദേശ നിയമത്തിന്‍റെ പേരില്‍ മത്സ്യ തൊഴിലാളികളുടെ ഷെഡുകള്‍ പൊളിക്കുകയും ചെയ്തു. രണ്ടിലധികം കുട്ടികള്‍ ഉള്ളവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്നതുള്‍പ്പടെ ഉള്ള പരിഷ്‌കാരങ്ങള്‍ ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും പ്രധിഷേധം ഉയര്‍ത്തുന്നു. വളരെ ക്രൈം റേറ്റ് കുറഞ്ഞ ദ്വീപ് പ്രദേശത്തു ആന്‍റി ഗുണ്ടാ നിയമങ്ങള്‍ പോലുള്ള കരി നിയമങ്ങള്‍ നടപ്പിലാക്കുന്നത് വ്യാപകമായി ദുരപയോഗം ചെയ്യപ്പെടും എന്നതിന്‍റെ ആശങ്ക ജനങ്ങളിലുണ്ട്.

നാളിതുവരെ ബേപ്പൂര്‍ തുറമുഖവുമായി ഉണ്ടായിരുന്ന വ്യാപാരബന്ധങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് എല്ലാ ചരക്കുകളും മംഗലാപുരം വഴി ആക്കണം എന്നതടക്കം ടൂറിസത്തിന്‍റെ പേരില്‍ മദ്യവില്‍പന ശാലകള്‍ അനുവദിക്കുന്നതും ബീഫ് നിരോധനം ഏര്‍പ്പെടുത്തുന്നതും അങ്കണവാടി കുട്ടികളുടെ ഉച്ച ഭക്ഷണത്തില്‍ നിന്നും മാംസ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതുമെല്ലാം ദ്വീപ് നിവാസികളുടെ താല്‍പര്യങ്ങള്‍ക്കും സംസ്‌കാരത്തിനും എതിരായ നടപടികളാണെന്നും ഈ വിഷയങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്നും ഹൈബി ഈഡന്‍ എം.പി കത്തില്‍ ആവശ്യപ്പെട്ടു.