ഹെലികോപ്റ്റർ ടെന്‍ഡർ വീണ്ടും ; കഴിഞ്ഞ തവണ ചിലവിട്ടത് 22 കോടി രൂപ

Jaihind Webdesk
Tuesday, October 12, 2021

 

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാൻ സർക്കാർ വീണ്ടും ടെണ്ടർ വിളിച്ചു. ഒന്‍പത് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററിനാണ് ടെണ്ടർ. ഹെലികോപ്റ്ററിനായി 22 കോടി ചfലവിട്ടതിന് പിന്നാലെയാണ് വീണ്ടും ടെണ്ടർ വിളിച്ചത്.

കൊവിഡ് ഒന്നാം തരംഗ കാലമായ 2020 ഏപ്രിലിലാണ് പൊലീസിന്‍റെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ഡല്‍ഹിയിലെ  പൊതുമേഖലാ സ്ഥാപനമായ പവൻഹൻസിൽ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. 20 മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.

ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ ഇതുവരെ ജിഎസ്ടി ഉൾപ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നല്‍കിയത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്.

എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്റ്ററിന്‍റെ ഉപയോഗം നടന്നില്ല. വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപ്പറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങൾക്ക് പൊലീസിന് വ്യക്തമായ മറുപടിയില്ല.