5 സംസ്ഥാനങ്ങളില്‍ എക്‌സിറ്റ്‌പോളുകള്‍ക്ക് അപ്പുറമുളള വിജയം പ്രതീക്ഷിച്ച് കോണ്‍ഗ്രസ്; ഇഡിയെ ഇറക്കി കളം നിറയാന്‍ ബിജെപി

Jaihind Webdesk
Sunday, November 12, 2023

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റെയ്സറാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍. എക്‌സിറ്റ്‌പോളുകള്‍ക്ക് അപ്പുറമുളള വിജയം കോണ്‍ഗ്രസ് പ്രതീക്ഷിക്കുമ്പോള്‍ ഇഡിയെ ഇറക്കി കളം നിറയുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭരണഘടന സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന ബിജെപി നയങ്ങള്‍ക്കെതിരെയുളള വിധിയെഴുത്താകുമോ തിരഞ്ഞെടുപ്പ് ഫലം എന്നാണ് കണ്ടറിയേണ്ടത്. എന്താണ് ഇന്ത്യയിലെ നിലവിലെ ട്രെന്‍ഡ് എന്ന് വെളിവാക്കുന്നതാകും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ മോദി ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമോ അതോ ഇന്ത്യ മുന്നണിയുടെ മുന്നേറ്റമുണ്ടാകുമോയെന്ന ചോദ്യത്തിനെല്ലാം കൃത്യമായ ഉത്തരം കിട്ടില്ലെങ്കിലും എങ്ങനെയാണ് രാജ്യത്തിന്റെ ഇലേ്രക്ടറ്റ് ചിന്തിക്കുന്നതെന്നതിന്റെ നിര്‍ണായക സൂചന കിട്ടും. 60.2 ലക്ഷം കന്നി വോട്ടര്‍മാര്‍ ഈ അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗധേയമാകുമെന്നത് പുത്തന്‍ വോട്ടര്‍മാരുടെ പ്രതീക്ഷയും നിര്‍ണയവുമെന്താണെന്നതിന്റെ ട്രെന്‍ഡ് വെളിവാക്കും. ഗലോട്ട് സര്‍ക്കാരിനെതിരെ വര്‍ധിച്ച തോതില്‍ ഭരണവിരുദ്ധ വികാരം ഇല്ലാത്തതും കോണ്‍ഗ്രസിന് രാജസ്ഥാനില്‍ മേല്‍ക്കൈ നല്‍കുന്നുണ്ട്. പല അഭിപ്രായ സര്‍വ്വേകളും രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയം പ്രവചിക്കുന്നുണ്ട്. സംഘടനാപരമായി ബിജെപി വലിയ പ്രതിസന്ധി രാജസ്ഥാനില്‍ നേരിടുന്നുവെന്നതും കോണ്‍ഗ്രസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ വസുന്ധര രാജെ സിന്ധ്യയും കേന്ദ്രനേതൃത്വവും തമ്മിലുള്ള ഉടക്കും രാജസ്ഥാനില്‍ ബിജെപി സാധ്യതകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് മറികടക്കാനാണ് ഇഡിയെ കളത്തിലിറക്കി അശോക് ഗലോട്ടിനെയും കുടുംബത്തെയും തകര്‍ക്കാനുളള ബിജെപി ശ്രമം. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ശിവ് രാജ് സിംഗ് ചൗഹാനെ മാറ്റി നിര്‍ത്തി പുതുമുഖത്തെ മുഖ്യമന്ത്രി പ്രതിച്ഛായയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ട്. നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി മധ്യപ്രദേശ് പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കമല്‍നാഥിന്റെ നേതൃത്വത്തില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ 2018നേക്കാള്‍ മികച്ച രീതിയില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ പാകത്തിലുള്ളതാണ്. അവിടെയും ഇഡിയെ ഇറക്കാതെ ബിജെപിയ്ക്ക് വേറെ വഴിയില്ല. തുടര്‍ഭരണം തേടി ഭൂപേഷ് ബാഗലും കോണ്‍ഗ്രസും ഛത്തീസ്ഗഢില്‍ ഇറങ്ങുമ്പോള്‍ സംസ്ഥാനമൊട്ടാകെ ഇഡി നിറഞ്ഞാടുകയാണ്. തെലങ്കാനയിലും കോണ്‍ഗ്രസിനെയും പ്രതിപക്ഷ കക്ഷികളെയും വരുതിയില്‍ കൊണ്ടചുവരാന്‍ ഇഡിയല്ലാതെ വേറെവഴിയില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യ മഹാരാജ്യം എങ്ങോട്ട് ചായുമെന്നതിന്റെ ഏകദേശ രൂപം ഈ അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് നല്‍കും. 2024ല്‍ രാജ്യം എങ്ങോട്ടെന്ന് അറിയാന്‍ 2023 ഡിസംബര്‍ മൂന്നിന്റെ ഫലസൂചനകള്‍ വഴികാട്ടിയാകുമെന്നതില്‍ സംശയമില്ല. ചുരുക്കത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വിജയം നേടിയാല്‍ അത് ഇഡിയെ മറികടന്ന് പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് വലിയ ഊര്‍ജമാകും നല്‍കുക.