നിർഭയ കേസിലെ മരണ വാറണ്ടിന് സ്റ്റേ; വധശിക്ഷ നടപ്പിലാക്കുന്നത് സംബന്ധിച്ച് പുതിയ തീയതി അറിയിക്കാൻ നിർദ്ദേശം; മരണ വാറന്‍റ് പുറപ്പെടുവിച്ചാൽ അതിൽ മാറ്റം ഉണ്ടാകരുത് എന്ന് നിർഭയയുടെ രക്ഷിതാക്കൾ

Jaihind News Bureau
Thursday, January 16, 2020

നിർഭയ കേസിലെ മരണ വാറണ്ട് ഡൽഹി പാട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. വധശിക്ഷ നടപ്പിലാക്കുന്നത് സംബന്ധിച്ച് പുതിയ തീയതി അറിയിക്കാൻ തീഹാർ ജയിൽ അധികൃതരോട് കോടതി ആവശ്യപ്പെട്ടു. നാളെ റിപ്പോർട്ട് സമർപ്പിക്കാമെന്ന് ജയിൽ അധികൃതർ അറിയിച്ചു.

മരണവാറന്‍റ് റദ്ദാക്കണമെന്ന പ്രതി മുകേഷ് സിംഗിന്‍റെ അപേക്ഷയിൽ ആണ് നടപടി.  എന്നാൽ ദയാഹർജിയിൽ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കാൻ ആകില്ലെന്ന് മുകേഷിന്‍റെ അഭിഭാഷക വൃന്ദ ഗ്രോവർ വാദിച്ചു.  വധശിക്ഷ കാത്ത് നിൽക്കുന്ന പ്രതിക്കും ഭരണഘടനാ പരിരക്ഷയുണ്ട്. നിയമം വികാരങ്ങൾക്ക് വഴിപ്പെടരുതെന്നും വൃന്ദ ഗ്രോവർ വാദം ഉന്നയിച്ചു. വധശിക്ഷ 22 ന് നടപ്പിലാക്കാനാവില്ലെന്ന് തിഹാർ ജയിൽ അധികൃതർ ഇന്നലെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി ദയാഹർജി തള്ളിയാൽ 14 ദിവസത്തിന് ശേഷം വിധി നടപ്പിലാക്കും. മരണ വാറന്‍റ് പുറപ്പെടുവിച്ചാൽ അതിൽ മാറ്റം ഉണ്ടാകരുത് എന്ന് നിർഭയയുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.