സി.പി.എമ്മില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂട്ടക്കൂടുമാറ്റം: കോഴിക്കോട് മുന്‍ മേയറടക്കം ബി.ജെ.പിയില്‍ ചേര്‍ന്നു

Jaihind Webdesk
Sunday, July 7, 2019

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ഉള്‍പ്പെടെ പ്രമുഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കോഴിക്കോട് ബി.ജെ.പി ജില്ലാതല അംഗത്വ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുന്‍ മേയറും മൂന്ന് തവണ കോര്‍പ്പറേഷന്‍ കൗണ്‍സിലറും സി.പി.എമ്മിന്റെ നേതാവുമായ അഡ്വ.യു.ടി. രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിയിലേക്ക് മാറിയത്. കോഴിക്കോട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സി.പി.എമ്മിന്റെ സഹായം ലഭിച്ചുവെന്ന് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി തന്നെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ നേതാക്കളും പരമ്പരാഗത പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിയിലേക്ക് ചേര്‍ന്നിരിക്കുന്നത്. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ചില നേതാക്കള്‍ തന്നെ നേരിട്ടുവന്ന് കണ്ട സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നായിരുന്നു അഡ്വ. പ്രകാശ് ബാബു തെരഞ്ഞെടുപ്പിന് ശേഷം വെളിപ്പെടുത്തിയത്.

നേരത്തെ സി.പി.എം വിഭാഗീയതയുമായി ബന്ധപ്പെട്ട് കരുവശേരി, നെല്ലിക്കോട്, കുന്ദമംഗംലം എന്നിവിടങ്ങളില്‍ വലിയ പൊട്ടിത്തെറി നടന്നിരുന്നു. കരുവശേരിയില്‍ ലോക്കല്‍ സമ്മേളനം നിര്‍ത്തിവച്ച സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. നെല്ലിക്കോടും കുന്ദമംഗലത്തും വിമതര്‍ക്കെതിരെ കൂട്ടത്തോടെ നടപടിയെടുത്തിരുന്നു. ചെലവൂര്‍, നെല്ലിക്കോട്, കരുവശേരി, കുന്ദമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ സി.പി.എം വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയെന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ അവകാശവാദം. ഇതോടെ സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചെന്ന് വ്യക്തമായി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസിനെ തോല്‍പിക്കാന്‍ പ്രദീപ്കുമാര്‍ ഉള്‍പ്പെട്ട വി.എസ് പക്ഷം ശ്രമിച്ചെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. ഇതിനുള്ള പ്രതികാരമെന്നോണം റിയാസ് അനുകൂലികള്‍ വോട്ടു മറിച്ചെന്നാണ് പ്രകാശ്ബാബു പറയുന്നത്.

കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ യു.ഡി.എഫിന് മറിച്ചെന്ന സി.പി. എം ജില്ല സെക്രട്ടറി പി മോഹനന്റെ വിലാപത്തിന് പിന്നാലെയാണ് സി.പി.എം-ബി.ജെ.പി വോട്ടു മറിക്കല്‍ വെളിച്ചത്തായത്. വര്‍ഗീയ വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ഡി. വൈ. എഫ്.ഐക്കും മുഹമ്മദ് റിയാസിനും ഈ വെളിപ്പെടുത്തല്‍ വലിയ പ്രഹരമാണ്. കോഴിക്കോട് സി.പി. എമ്മിലെ വിഭാഗീയത ആളിക്കത്തിക്കാനും വെളിപ്പെടുത്തല്‍ കാരണമാവും.
ഒരിക്കലും തങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചോരില്ലെന്ന സി.പി.എമ്മിന്റെ പ്രചാരണത്തിനുള്ള തിരിച്ചടിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയും ഇപ്പോള്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൊഴിഞ്ഞുപോക്കും .