മൂന്നാം തരംഗമെന്ന് സൂചന ; അതീവ ജാഗ്രതയോടെ രാജ്യം

Jaihind Webdesk
Tuesday, July 13, 2021

മുംബൈ : മഹാരാഷ്ട്രയിൽ കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി സൂചന. ക്രമാതീതമായി വർദ്ധിക്കുന്ന കൊവിഡ് പ്രതിദിന കണക്കുകൾ തന്നെയാണ് മൂന്നാം തരംഗമുണ്ടായെന്ന സൂചന നൽകുന്നത്. ജൂലായ് മാസത്തിലെ ആദ്യ 11 ദിവസങ്ങളിൽ സംസ്ഥാനത്ത് 88,130 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രണ്ടാം തരംഗത്തിന്‍റെ അവസാനത്തിൽ സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വളരെ കുറവായിരുന്നു. ജൂലായിൽ കേസുകളുടെ എണ്ണം കുത്തനെ ഉയർന്നു. ഈ മാസം പത്ത് വരെ 79,500 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫോർട്ടിസ് ഹിരനന്ദി ആശുപത്രിയിലെ ചീഫ് ഇൻടെൻസിവിസ്റ്റ് ഡോ. ചന്ദ്രശേഖർ ടി പറഞ്ഞു. ആദ്യ രണ്ട് തരംഗങ്ങളിലും മഹാരാഷ്ട്ര സമാനമായ പ്രവണതകൾ കാണിച്ചതിനാൽ ഈ വർദ്ധനവ് മറ്റൊരു തരംഗത്തിന്‍റെ സൂചനയായിരിക്കാമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

കൊവിഡിന്‍റെ ഒന്ന്, രണ്ട് തരംഗങ്ങളിൽ രാജ്യത്തെ ആദ്യത്തെ ക്ലസ്റ്ററുകൾ മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തത്. അതിനാൽത്തന്നെ വർദ്ധിച്ചുവരുന്ന കേസുകൾ മൂന്നാം തരംഗത്തിന്റെ സൂചനയായിരിക്കാമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി.

രാജ്യത്ത് മൂന്നാം തംരംഗം ഏതു സമയത്തും ഉണ്ടാവാമെന്നും, കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജാഗ്രത പുലർത്തണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.വാക്‌സിൻ ലഭിച്ചിട്ടില്ലാത്ത ആളുകൾ കൂടിച്ചേരുന്നത് മൂന്നാം തരംഗത്തിലെ സൂപ്പർ സ്‌പ്രെഡിന് കാരണമാവുമെന്നും ഐഎംഎ വ്യക്തമാക്കിയിരുന്നു.