കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി പി.സി തോമസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളിലും പ്രചരണ ബോർഡുകളിലും, ഇവ പ്രസിദ്ധീകരിക്കുന്നത് ആരെന്നോ എത്ര കോപ്പികൾ അച്ചടിച്ചെന്നോ രേഖപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ചാണ് യുഡിഎഫ് പരാതി നൽകിയിരിക്കുന്നത്.
കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി പി.സി തോമസിന് വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററുകളാണിത്. പ്രസിദ്ധീകരിച്ചിരിക്കുന്നത് ആരെന്നോ എത്ര കോപ്പികൾ അച്ചടിച്ചുവെന്നോ ഇവയിൽ രേഖപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ചട്ടം 127എ അനുസരിച്ച് പ്രചരണ സാമഗ്രികളിൽ പ്രിൻറർ ആൻഡ് പബ്ലിഷർ ആരെന്നും എത്ര കോപ്പികൾ അച്ചടിച്ചെന്നും രേഖപ്പെടുത്തണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യു മുൻജില്ലാ പ്രസിഡന്‍റ് ജോബിൻ ജേക്കബ് ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണയ്ക്ക് പരാതി നൽകിയിരിക്കുന്നത്.
കൂടാതെ ജില്ലാ വരണാധികാരിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥിക്ക് ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. രണ്ടായിരത്തിനാലിൽ പോപ്പിന്‍റെയും മദർ തെരേസയുടെയും ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റർ പ്രചരിപ്പിച്ച പിസി തോമസ് ആറു വർഷത്തെ അയോഗ്യതയ്ക്ക് വിധേയനായിരുന്നു.