കാനറ ബാങ്ക് തട്ടിപ്പ് : കോടികള്‍ തട്ടിയ കാഷ്യർ ബംഗളുരുവില്‍ പിടിയിൽ

Jaihind Webdesk
Monday, May 17, 2021

ബംഗളുരു :പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ കാഷ്യർ പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് ബംഗളുരുവില്‍ അറസ്റ്റിലായത്. അക്കൗണ്ടിൽ തിരിമറി നടത്തി 8 കോടി 13 ലക്ഷം രൂപയാണ് ഇയാൾ അപഹരിച്ചത്.

കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന ബംഗളുരുവിലെ വസതിയിലെത്തി പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയോടെ വിജീഷുമായി പോലീസ് സംഘം പത്തനംതിട്ടയില്‍ എത്തിച്ചേരും. ഫെബ്രുവരി പതിനൊന്നാം തീയതി ഭാര്യക്കും മക്കള്‍ക്കുമൊപ്പം പ്രതി ആവണീശ്വരത്ത് നിന്ന് കാറില്‍ പുറപ്പെട്ട്‌ എറണാകുളത്തെത്തി. കാര്‍ അവിടെ ഉപേക്ഷിച്ചു. തുടര്‍ന്ന് ഒരു വാടകവീടെടുത്ത് കൊച്ചിയില്‍ താമസിക്കാന്‍ പദ്ധതിയിട്ടുവെങ്കിലും പിന്നീട് ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു.

ബാങ്കിലെ ക്ലാര്‍ക്ക് കം കാഷ്യറായാണ് ആവണീശ്വരം വിജീഷ് വര്‍ഗീസ് ജോലി ചെയ്തിരുന്നത്. കനറാ ബാങ്കിന്‍റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ 8.13 കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ദീര്‍ഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിന്‍വലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് തട്ടിയെടുത്തത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64,539 രൂപയാണ് കൈക്കലാക്കിയത്. സ്ഥിരം നിക്ഷേപങ്ങളിൽ നിന്നോ, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാതിരുന്ന അക്കൗണ്ടുകളിലെ പണവും ആണ് നഷ്ടപ്പെട്ടത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയിൽ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതർ പരിശോധന തുടങ്ങിയത്.