ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 77 ആയി

Jaihind Webdesk
Sunday, June 16, 2019

ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 77 ആയി. ഒന്ന് മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍ മാത്രമാണ് ഇത്രയധികം മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മുസഫര്‍പൂര്‍ സന്ദര്‍ശിക്കും.

മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലും കെജ്‌രിവാള്‍ മൈത്രിസദന്‍ ആശുപത്രിയിലുമാണ് മരണങ്ങളെല്ലാം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി മുതല്‍ മുസഫര്‍പൂരില്‍ മാത്രം മസ്തിഷ്‌ക ജ്വരം ബാധിച്ച് 134 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ മാത്രം 119 കുട്ടികള്‍ കടുത്ത പനിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച് ചികിത്സ തേടിയെത്തി. രണ്ട് ദിവസം മുമ്പ് 48 കുട്ടികളായിരുന്നു ഇവിടെ മരണപ്പെട്ടത്.

നിലവില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒമ്പത് കുട്ടികളുടെ നില ഗുരുതരമാണ്. കെജ്‌രിവാള്‍ മൈത്രിസദനിലെ അഞ്ച് കുട്ടികളും ഗുരുതരാവസ്ഥയില്‍ തുടരുന്നു. അതേ സമയം, ലിച്ചിപ്പഴത്തില്‍ നിന്നുമുള്ള വിഷാംശമാകാം കുട്ടികളില്‍ മാരകമായ മസ്തിഷ്‌ക രോഗത്തിനും മരണത്തിനും ഇടയാക്കിയതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തിരുന്നു. കുട്ടികള്‍ക്ക് വെറും വയറ്റില്‍ ലിച്ചി നല്‍കരുതെന്ന് ആരോഗ്യവകുപ്പ് വിദഗ്ധര്‍ രക്ഷിതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളടങ്ങിയ ഏഴംഗ വിദഗ്ധ സംഘം രണ്ട് ആശുപത്രികളും സന്ദര്‍ശിച്ചിരുന്നു. കുട്ടികള്‍ക്കായി പ്രത്യേക വാര്‍ഡ് വേണമെന്നും കുട്ടികളുടെ സാംപിളുകള്‍ പരിശോധിക്കാന്‍ പ്രത്യേക ലാബ് തുറക്കണമെന്നും വിദഗ്ധ സംഘം നിര്‍ദേശിച്ചു.