എം.എല്‍.എമാരുടെ സത്യഗ്രഹത്തില്‍ ചര്‍ച്ചയില്ല; ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ പിരിഞ്ഞു

 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തേത്തുടര്‍ന്നു നിയമസഭ ഇന്നും പിരിഞ്ഞു. മൂന്ന് എം.എല്‍.എമാര്‍ പത്തു ദിവസമായി സത്യഗ്രഹം നടത്തിയിട്ടും അതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും സക്കാര്‍ തയാറാകുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി. തുടര്‍ന്ന് ചോദ്യോത്തര വേള നിര്‍ത്തിവെച്ച് സഭ പിരിയുകയായിരുന്നു.

ഹൈബി ഈഡന്‍, ഐ.സി. ബാലകൃഷ്ണന്‍, ടി.വി. ഇബ്രാഹിം, എം. വിന്‍സന്റ്, ശബരിനാഥ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി എന്നിവരാണു സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിഷേധം അറിയിച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണു നിയമസഭാ കവാടത്തില്‍ കഴിഞ്ഞ പത്തു ദിവസമായി പ്രതിപക്ഷ എംഎല്‍എമാര്‍ സത്യഗ്രഹം നടത്തുന്നത്. വ്യാഴാഴ്ച സഭ പിരിയും.

Comments (0)
Add Comment