ജി.സുധാകരന്‍ മന്ത്രിയായിരിക്കെ നടത്തിയ എന്‍.എച്ച് പുനർനിർമാണത്തിൽ ക്രമക്കേടെന്ന് ആരിഫ് ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കത്ത്

Jaihind Webdesk
Saturday, August 14, 2021

ആലപ്പുഴ : മുന്‍മന്ത്രി ജി.സുധാകരനെതിരെ എ.എം ആരിഫ് എം.പി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എ എം ആരിഫ് ആവശ്യപ്പെട്ടു. ദേശീയപാത 66ൽ അരൂർ മുതൽ ചേർത്തല വരെ പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫിന്‍റെ ആരോപണം. കുറ്റക്കാർക്കെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ആരിഫ് കത്ത് അയച്ചു.

2019ലാണ് ദേശീയപാതയുടെ പുനര്‍നിര്‍മാണം നടന്നത്. അന്ന് ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണം. മൂന്ന് വര്‍ഷത്തെ ഗ്യാരണ്ടിയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷമായപ്പോഴേക്കും റോഡില്‍ കുഴികള്‍ രൂപപ്പെട്ടെന്നാണ് എഎം ആരിഫ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും  ആരിഫ് ആവശ്യപ്പെട്ടു. അതേസമയം അമ്പലപ്പുഴയില്‍ സിപിഎം വിഭാഗീയതയുടെ തുടര്‍ച്ചയായാണ് ഈ കത്തും പുറത്തുവന്നത്. അമ്പലപ്പുഴയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരെ ശക്തമായ നിലപാട് എ എം ആരിഫ് എടുത്തിരുന്നു.