പ്രതിഷേധത്തില്‍ നടപടി ; കെപി കുഞ്ഞമ്മദ് കുട്ടിയെ തരംതാഴ്ത്തി

Jaihind Webdesk
Tuesday, July 6, 2021

കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എയെ തരം താഴ്ത്തി. ജില്ലാ സെക്രട്ടറിയറ്റിൽ നിന്നും ജില്ലാ കമ്മറ്റിയിലേക്കാണ് തരം താഴ്ത്തിയത്. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിന്‍റെ നടപടിയെ സംസ്ഥാന കമ്മറ്റി അംഗീകരിച്ചു. പ്രതിഷേധം തടയാൻ കുഞ്ഞമ്മദ് കുട്ടി നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനായിരുന്നു സി.പി.എം തീരുമാനം. ഇതനുസരിച്ച് കേരള കോണ്‍ഗ്രസ് മുഹമ്മദ് ഇഖ്ബാലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി ശക്തി കേന്ദ്രമായ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ടുനല്‍കുന്നത് തിരിച്ചടിയാകുമെന്നും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍ശബ്ദമുയര്‍ത്തി. തീരുമാനത്തിനെതിരെ ആയിരക്കണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയതോടെ പാര്‍ട്ടി തീരുമാനം മാറ്റി.

സീറ്റ് സി.പി.എമ്മിന് തന്നെ നല്‍കാനും കെ.പി കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കാനും തീരുമാനിച്ചു. അന്ന് നടന്ന പ്രതിഷേധം കുഞ്ഞമ്മദ് കുട്ടിയുടെ അറിവോടെയാണെന്നായിരുന്നു വിലയിരുത്തല്‍. നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് കുറ്റ്യാടിയിലും പൊന്നാനായിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ പരസ്യപ്രതിഷേധം നടന്നത്. കുറ്റ്യാടിയില്‍ പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട് പാര്‍ട്ടി തിരുത്തി. മുസ്ലിം ലീഗില്‍ നിന്നും സീറ്റ് തിരികെപിടിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്നും ചര്‍ച്ച ചെയ്യണമെന്നും ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിക്കുകയായിരുന്നു.