നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്; കെ.എസ്.യു മാര്‍ച്ചിന് നേരെയുള്ള പോലീസ് നരനായാട്ടില്‍ പ്രതിഷേധം

Jaihind Webdesk
Tuesday, November 19, 2019

തിരുവനന്തപുരം: കെ.എസ്.യു മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് നാളെ (20/11/2019) സംസ്ഥാനമൊട്ടാകെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്. വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം, കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ് അന്വേഷിച്ച് നടപടിയെടുക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അകാരണമായാണ് അക്രമം അഴിച്ചുവിട്ടത്.

നിരവധി വിദ്യാര്‍ത്ഥികള്‍ക്കും ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് എന്നിവര്‍ക്കും ക്രൂരമായ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നത്. വരുംദിവസങ്ങളില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

സമാനതകളില്ലാത്ത പൊലീസ് നരനായാട്ടിനാണ് തലസ്ഥാനം ഇന്ന് സാക്ഷ്യം വഹിച്ചത്. വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കുക, വിവിധ സർവകലാശാലകളിൽ മന്ത്രി കെ.ടി ജലീലിന്‍റെ പിന്തുണയോട് കൂടി നടക്കുന്ന മാർക്ക് തട്ടിപ്പ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിനെ ലാത്തിയും ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചാണ് പിണറായി വിജയന്‍റെ പോലീസ് നേരിട്ടത്.

ഷാഫി പറമ്പിൽ എം.എൽ.എയുടെ തല തല്ലിപ്പൊട്ടിച്ചു. കെ.എസ് യു.സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെ വളഞ്ഞിട്ട് അടിച്ചു വീഴ്ത്തി. വിദ്യാർത്ഥികളെ ക്രൂരമായി പോലീസ് വേട്ടയാടി. പരിക്കേറ്റവരെ ആശുപത്രിയിൽ പോലും പ്രവേശിപ്പിക്കാൻ പൊലീസ് തയാറായില്ല. ഭരണകൂട ഭീകരത അതിന്‍റെ യഥാർത്ഥ മുഖം കാട്ടിയേതാടെ മണിക്കൂറുകൾ നീണ്ട വൻ സംഘർഷത്തിനാണ് തലസ്ഥാനനഗരം സാക്ഷ്യം വഹിച്ചത്. പരിക്കേറ്റവരെ ‘ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ എ.ആർ ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. നീതിക്കായി പോരാടുന്നവരുടെ ചോര തെരുവിൽ വീഴ്ത്തിയാണ് പിണറായി വിജയന്‍റെ പോലീസ് നീതി നടപ്പാക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു നാളെ സംസ്ഥാനത്ത് വിദ്യാഭാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.